തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ സ്വദേശി നാസര്‍ പത്രത്തില്‍ നല്കിയ പരസ്യം ഒടുവില്‍ ഫലം കണ്ടു. അച്ഛനെ ഒരു കാലത്ത് പണം നല്കി സഹായിച്ചയാളുടെ കുടുംബത്തെ അച്ഛന്റെ മരണ ശേഷം കണ്ടെത്തി കടം വീട്ടിയിരിക്കുകയാണ് നാസര്‍. പിതാവിനെ സഹായിച്ച ലൂസിസ് എന്നയാളെ കണ്ടെത്താനായിരുന്നു നാസര്‍ പത്രത്തില്‍ പരസ്യം നല്‍കിയത്.
തന്റെ പിതാവിനെ നിര്‍ണായക സന്ദര്‍ഭത്തില്‍ സഹായിച്ച ആളുടെ മക്കളെയാണ് നാസര്‍ കണ്ടെത്തിയത്. മുപ്പത് വര്‍ഷം മുന്‍പ് നാസറിന്റെ പിതാവ് അബ്ദുള്ളയുടെ ജോലി നഷ്ടപ്പെട്ടപ്പോള്‍ പണം നല്കി സഹായിച്ച സുഹൃത്ത് ലൂസിസിനെ തേടിയുള്ള അന്വേഷണമാണ് ഒടുവില്‍ സഫലമായത്.
ലൂസിസ് വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് മരിച്ചു. അദ്ദേഹത്തിന്റെ മക്കളാണ് ഇപ്പോള്‍ പരസ്യം കണ്ട് നാസറിനെ ബന്ധപ്പെട്ടത്. അബ്ദുള്ളയുടെ സുഹൃത്താണ് ഫോട്ടോ കണ്ട് ലൂസിസിനെ തിരിച്ചറിഞ്ഞത്. ലൂസിസിന്റെ സമീപകാലത്തെ ഫോട്ടോയാണ് ആദ്യം നാസറിന്റെ പക്കലെത്തിയത്.
എന്നാല്‍ പുതിയ ഫോട്ടോ ആയതിനാല്‍ സുഹൃത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതിന് ശേഷം ലഭിച്ച പഴയ ഫോട്ടോയിലൂടെയാണ് ലൂസിസാണെന്ന് തിരിച്ചറിഞ്ഞത്. തിരിച്ചു നല്കുന്ന പണം വേണ്ടെന്നും അത് അനാഥാലയത്തിന് നല്‍കാനുമാണ് ലൂസിസിന്റെ പെണ്മക്കള് നാസറിനോട് പറഞ്ഞത്.
തുടര്‍ന്ന് ലൂസിസിന്റെ അനുജന് ബേബിയുമായി നാസര്‍ ബന്ധപ്പെട്ടു. നിലവില്‍ കോവിഡ് സമ്പര്‍ക്കം മൂലം ഹോം ക്വാറന്റൈനിലാണ് ബേബി. മൂന്ന് ദിവസം കഴിഞ്ഞ് ക്വാറന്റൈന് തീരുമ്പോള്‍ പണവുമായി തിരുവനന്തപുരത്ത് നിന്നും നാസര്‍ കൊല്ലത്തേക്ക് തിരിക്കും.