കോഴിക്കോട്: മലപ്പുറത്തു നിന്ന് കോഴിക്കോട് വരെ ടിക്കറ്റ് കീറിയും, വളയവും പിടിച്ച് മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ ശെല്‍വരാജ്. എസ് ലോഫ്ളോര്‍ ചില്ബസിലാണ് ശെല്‍വരാജ് ഒരേ സമയം കണ്ടക്ടറായും, ഡ്രൈവറായും സേവനമനുഷ്ഠിച്ചത്. യാത്രികരെല്ലാം സഹകരിച്ചതിനാല്‍ വിജയകരമായി സര്‍വീസ് പൂര്‍ത്തിയാക്കാനും കഴിഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു. മലപ്പുറം ഡിപ്പോയില്‍നിന്നാണ് ബസ്സെടുത്തത്. അവിടെനിന്ന് കയറിയ പത്തുപേര്‍ക്കും ടിക്കറ്റ് നല്കിയ ശേഷം ശെല്‍വരാജ് ഡ്രൈവറുടെ സീറ്റിലിരുന്നു. പിന്നീട് അടുത്ത സ്റ്റോപ്പുകളില്‍ നിന്ന് കയറിയവര്‍ക്കെല്ലാം ടിക്കറ്റ് നല്കി സുഗമമായി യാത്ര തുടര്‍ന്നു.
കണ്ടക്ടറില്ലെന്ന് കയറുമ്പോള്‍തന്നെ പറഞ്ഞതിനാല്‍ യാത്രക്കാര്‍ ഡ്രൈവര്‍ സീറ്റിനടുത്ത് വന്ന് ടിക്കറ്റ് വാങ്ങുകയായിരുന്നു. മുന്‍ഭാഗത്തെ വാതില്‍ മാത്രമാണ് തുറന്നതും. അതുകൊണ്ട് യാത്രക്കാര്‍ കയറുന്നത് കാണാതെ പോവുന്ന പ്രശ്നവുമുണ്ടായില്ല. ഞായറാഴ്ച രണ്ട് ചില്ബസ്സുകള് മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവന്നിരുന്നു. അതില്‍ ഒരുബസ്സില്‍ കണ്ടക്ടറും ഡ്രൈവറും ഒരുമിച്ചും മറ്റൊരു ബസ്സില്‍ ശെല്‍വരാജ് ഒറ്റയ്ക്കുമാണ് സര്‍വീസ് നടത്തിയത്. കണ്ടക്ടറില്ലാതെ പോകാന്‍ പറ്റുമോ എന്ന് മലപ്പുറം ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ചോദിച്ചപ്പോള്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നെന്ന് ശെല്‍വരാജ് പറഞ്ഞു.
അതുകൊണ്ട് ഒരു കണ്ടക്ടറുടെ സേവനം കെഎസ്ആര്‍ടിസിയ്ക്ക് വേറെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു. ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ആദ്യമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇത് പരീക്ഷിക്കാവുന്ന മാതൃകയാണെന്നും ജീവനക്കാര്‍ക്ക് അഭിപ്രായമുണ്ട്. തിരക്കുള്ള സര്‍വീസുകളില്‍ പറ്റില്ലെങ്കിലും റിസര്‍വേഷനുള്ള പകല്‍ സര്‍വീസുകളില്‍ ഉപയോഗപ്പെടുത്താമെന്നാണ് ജീവനക്കാര്‍ പറയുന്നത്.