തിരുവിഴാംകുന്ന് : നിർധനരോഗിക്കുള്ള ചികിത്സാധനസഹായ ഫണ്ടിന്റെ പേരിൽ പാലക്കാട് അനധികൃത പിരിവ് നടത്തിയ നാലുപേരെ അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പോലീസാണ് മലപ്പുറംസ്വദേശികളെ അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ട് സ്വദേശികളായ എലിപ്പാറ്റവീട്ടിൽ ശിവദാസ് (44), പട്ടിക്കാടൻ വീട്ടിൽ മുഹമ്മദ് ആരിഫ് (42), കുളത്തൂർവീട്ടിൽ സുബ്രഹ്മണ്യൻ (38), പാണ്ടിക്കാട് സ്വദേശിയായ ഡ്രൈവർ തെച്ചിയോടൻ വീട്ടിൽ സക്കീർ (44) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച തിരുവിഴാംകുന്ന് കാപ്പുപറമ്പ് ഭാഗത്ത് ഇവർ പിരിവ് നടത്തുന്നതിനിടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയതും പോലീസിനെ അറിയിച്ചതും. സൈതലവി എന്നയാളുടെ പേരിലാണ് ഇവർ പിരിവ് നടത്തിയിരുന്നത്. ഓട്ടോറിക്ഷയിലെത്തുന്ന സംഘം വീടുകളിൽ ബക്കറ്റുമായി കയറി പിരിവ് നടത്തുകയും നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്യാറുണ്ടെന്നും കഴിഞ്ഞ മാസങ്ങളിലും ഇവർ ഈ ഭാഗങ്ങളിൽ വന്നിരുന്നതായും കാപ്പുപറമ്പ് വാർഡംഗം അയിഷ പറഞ്ഞു.
നോട്ടീസിൽ രോഗിയുടെ വിവരങ്ങളും അക്കൗണ്ട് നമ്പറും ഫോൺനമ്പറും മേൽവിലാസവും നൽകിയിരുന്നു. കൂടാതെ കരുവാരക്കുണ്ട് കേരള വാർഡ് മെമ്പർ ഹസീനയുടെ പേരും നമ്പറും രേഖപ്പെടുത്തിയ രസീതും ഇവരുടെ കൈവശമുണ്ട്. സംശയം തോന്നിയ നാട്ടുകാരനായ ഷെമീർ രസീതിലുള്ള മെമ്പറുടെ നമ്പറിൽ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.
ഇതേതുടർന്ന്, മണ്ണാർക്കാട് പോലീസിനെ വിവരമറിയിക്കുയായിരുന്നു. നേരത്തേ ചികിത്സാസഹായത്തിനായി പണപ്പിരിവ് നടത്തിയിരുന്നു. പിന്നീട് ഇത് നിർത്തിയിരുന്നു. ആദ്യംപിരിച്ച പണത്തിൽനിന്ന് രോഗിക്ക് ചെറിയസംഖ്യ കൊടുത്തിരുന്നതായും പിന്നീട് ഒന്നും കൊടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. പതിനാലായിരത്തോളം രൂപയാണ് ഇന്ന് ഒരുദിവസത്തെ കളക്ഷനായി ഇവരുടെ കൈയിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.