മകന്റെ രാജ്യസ്നേഹം തെളിയിക്കാന്‍ മന്‍സൂര്‍ അഹമ്മദ് വഗെയ് എന്ന മനുഷ്യന് പരിശ്രമിച്ചത് നീണ്ട പതിമൂന്ന് മാസവും 21 ദിവസവും. ഒടുവില്‍ ആ പിതാവിന്റെ പോരാട്ടത്തിന് ഫലം കണ്ടു, മകന് നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് മന്‍സൂര്‍ അഹമ്മദ് വഗെയും കുടുംബവും ഇപ്പോള്‍.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ടെറിട്ടോറിയല്‍ ആര്‍മി റൈഫിള്‍മാന്‍ ഷക്കീര്‍ മന്‍സൂറിനെ കാണാതായത്. ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ വീട്ടുകാരെ സന്ദര്‍ശിച്ച ശേഷം സേനാ ക്യാംപിലേക്കു മടങ്ങവേയാണ് സംഭവം. ദിവസങ്ങള്‍ക്ക് ശേഷം സമീപത്തെ കൃഷിയിടത്തില്‍ നിന്ന് ചോര പുരണ്ട വസ്ത്രങ്ങളും കിട്ടി. പിന്നാലെ അഭ്യൂഹങ്ങള്‍ പ്രചരിച്ചു.
എന്നാല്‍ കൂടുതല്‍ വിവരമൊന്നും കിട്ടിയില്ല. കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടെന്ന് വാര്‍ത്ത വന്നതോടെ, മണ്‍വെട്ടിയുമായി വീട്ടില്‍ നിന്നിറങ്ങിയ മന്‍സൂര്‍ താഴ്വരയിലുടനീളം തിരച്ചില്‍ നടത്തി. ഇതിനിടെ, ഷക്കീര്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നിരിക്കാമെന്നു ചിലര്‍ പ്രചരിപ്പിച്ചു.
ഈ വാര്‍ത്ത മന്‍സൂറിനെ തളര്‍ത്തി. രാജ്യസേവനത്തിനായി യൂണിഫോം അണിഞ്ഞ മകന് ഭീകരര്‍ക്കൊപ്പം ചേര്‍ന്നുവെന്നത് വ്യാജപ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. മകനെ കാണാനില്ലെന്ന പരാതിയുമായി ചെന്നപ്പോള്‍ ഷക്കീര്‍ പാക്കിസ്ഥാനില്‍ ആയിരിക്കുമെന്ന കുത്തുവാക്കുകളോടെ ചില പൊലീസുകാര്‍ പരിഹസിച്ചു.
എന്നാല്‍ ഈ കുത്തുവാക്കുകള്‍ക്ക് മുന്നില്‍ അദ്ദേഹം തളര്‍ന്നില്ല. ഷക്കീര്‍ രാജ്യത്തിനു നല്കിയ സേവനങ്ങള്‍ നിറകണ്ണുകളോടെ എണ്ണിപ്പറഞ്ഞാണു മന്‍സൂര്‍ അവരെ നേരിട്ടത്. അഹമ്മദ് തളര്‍ന്നില്ല. ഒടുവില്‍ കുല്‍ഗാമില്‍ നിന്ന് ഷക്കീറിന്റെ അഴുകിയ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തി.
കയ്യിലെ ബ്രേസ്ലെറ്റില് നിന്ന് ഷക്കീറിനെ അഹമ്മദ് തിരിച്ചറിഞ്ഞു. ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയ മകന്റെ ശരീരാവശിഷ്ടങ്ങള്‍ അഹമ്മദ് തിരികെ എത്തിച്ചു. ഒടുവില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ ഇന്നലെ ഷക്കീറിന് നാട് വിട നല്കി.
അഹമ്മദിന്റെ പോരാട്ടത്തിന് ഹൃദയത്തോട് ചേര്‍ത്ത് സല്യൂട്ട് പറയുകയാണ് നാട്. മകന്റെ രാജ്യസ്നേഹം ചോദ്യം ചെയ്തവരുടെ മുന്നില്‍ ഇന്ന് അഭിമാനത്തോടെ ആ അച്ഛന് തലഉയര്‍ത്തി നില്ക്കുന്നു.