രാജപുരം : കാസർകോട് പാണത്തൂർ വട്ടക്കയത്തും പാറക്കടവിലും വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കവുങ്ങും തെങ്ങും വാഴയുമടക്കം നശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചയോടെ കാട്ടാനയിറങ്ങിയാണ് കൃഷി നശിപ്പിച്ചത്. വട്ടക്കയത്തെ മൂലപ്ലാക്കൽ ജോസഫ്, പാറക്കടവ് കിഴക്ക്പുറത്ത് മലയിൽ ജോസഫ് എന്നിവരുടെ കൃഷിയിടങ്ങളാണ് കൃഷി നശിപ്പിച്ചത്. കേരളാ-കർണാടക സംസ്ഥാന അതിർത്തിയിലെ വനത്തിൽനിന്നുമാണ് അതിർത്തിഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലേക്ക് കാട്ടാനക്കൂട്ടമെത്തുന്നത്.
കഴിഞ്ഞ ദിവസം പരിയാരത്തെ ജോൺസന്റെ കൃഷിയിടത്തിലും കാട്ടാനയിറങ്ങി വലിയ തോതിൽ കൃഷി നശിപ്പിച്ചിരുന്നു. വട്ടക്കയത്തെ മൂലപ്ലാക്കൽ ജോസഫിന്റെ 40 തെങ്ങ്, 20 കവുങ്ങ്, 200 വാഴ എന്നിവ പൂർണമായും നശിപ്പിച്ചു.
പാറക്കടവിലെ ജോസഫിന്റെ നാല് വർഷം പ്രായമായ 200 കവുങ്ങ്, 250 വാഴ എന്നിവയും നശിപ്പിച്ചു. വന്യമൃഗശല്യം രൂക്ഷമായ മേഖലയിൽ വനംവകുപ്പ് സൗരോർജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പല സ്ഥലങ്ങളിലും പ്രവർത്തനക്ഷമമല്ല. ഇത്തരം മേഖലകളിലൂടെയാണ് കാട്ടാനക്കൂട്ടം കാടിറങ്ങിയെത്തുന്നത്.