തിരുവനന്തപുരം: സംസ്ഥാനത്ത് ശമനമില്ലാതെ കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പേരുടെ ജീവനുകളാണ് ഇതിനോടകം കോവിഡ് കവര്‍ന്നെടുത്തത്. കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട പതിനെട്ട് വയസ്സിന് താഴെയുളള 9 കുട്ടികളാണ് സംസ്ഥാനത്തുളളത്. സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച സംരക്ഷണ പാക്കേജ് അനാഥരായ ഇവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമായിരിക്കുകയാണ്.
ബിയയുടെയും മൂന്ന് സഹോദരിമാരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് കോവിഡ് കവര്‍ന്നെടുത്തത്. ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് ഇവരുടെ അച്ഛനെയും അമ്മയെയും കോവിഡ് കവര്‍ന്നെടുത്തത്. മെയ് രണ്ടിനാണ് കൊവിഡ് ബാധിച്ച് കുറുപ്പന്തറ സ്വദേശി ബാബു മരിക്കുന്നത്.
അച്ഛന്റെ വിയേഗ വാര്‍ത്തയറിഞ്ഞ് രണ്ടാഴ്ച്ച തികയും മുമ്പ് അമ്മ ജോളിയും കൊവിഡിന് കീഴടങ്ങി. എട്ടാം ക്ലാസ്സുകാരി മരിയയെ മൂന്ന് ചേച്ചിമാരുടെ തണലിലേല്‍പ്പിച്ച്. താങ്ങും തണലുമായവര്‍ പെട്ടെന്ന് തനിച്ചാക്കി പോയപ്പോള്‍ മൂന്ന് സഹോദരിമാരെയും ചേര്‍ത്ത് വെച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു ഫിസിയോ തെറാപ്പി അവസാന വിദ്യാര്‍ത്ഥിനിയായി മൂത്ത സഹോദരി ചിഞ്ചു.
കൂടെയുളള അംഗപരിമിധിയുളള അച്ഛന്റെ സഹോദരി ഷൈബിയുടെ എംജി സര്‍വകലാശാലയിലെ താത്കാലിക ജോലി മാത്രമായിരുന്നു ഇവര്‍ക്ക് മുമ്പിലുളള പ്രതീക്ഷ. ഇവരെ പോലെ സംസ്ഥാനത്ത് ഇത് വരെ പതിനെട്ട് വയസ്സിന് താഴെയുളള 9 കുട്ടികളുടെ മാതാപിതാക്കളെ കൊവിഡ് കവര്‍ന്നെടുത്തെന്നാണ് സാമൂഹ്യ നീതി വകുപ്പിന്റെ കണ്ടെത്തല്‍.
ഇവരെയെല്ലാം ഇനി സര്‍ക്കാര്‍ സംരക്ഷിക്കും. കൊവിഡ് മാതാപിതാക്കളെ നഷ്ടപ്പെടുത്തിയ 18 വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് ഒറ്റതവണയായി 3 ലക്ഷം രൂപയും 18 വയസുവരെ പ്രതിമാസം രണ്ടായിരം രൂപയും, ബിരുദ തലം വരെയുളള വിദ്യാഭ്യാസവും ഏറ്റെടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. രാജ്യത്താകെ ഇത് വരെ മാതാപിതാക്കളെ കൊവിഡ് കവര്‍ന്നതിനെ തുടര്‍ന്ന് അനാഥമായത് 577 കുട്ടികളാണ്.