കണ്ണൂർ: കൊട്ടിയൂർ സ്വദേശിയായ നഴ്സ് ജീൻ മേരി മുലപ്പാൽ കുടിക്കുന്ന പിഞ്ചുകുഞ്ഞിനെ ഭർത്താവിനൊപ്പം വിട്ടിട്ടാണ് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ രണ്ടാഴ്ച മുമ്പ് കൊറോണ സംഘത്തിന്റെ ഭാഗമായെത്തിയത്. 14 ദിവസത്തിനു ശേഷം ഇന്നലെ വൈകിട്ട് അവർ ആശുപത്രിയിൽ നിന്നിറങ്ങിയെങ്കിലും ഇനിയും രണ്ടാഴ്ച കുഞ്ഞിനെ പിരിഞ്ഞിരിക്കണമല്ലോ എന്ന സങ്കടത്തിലാണവർ.
എന്നും വിളിക്കുമ്പോൾ അവൻ ചോദിക്കും, അമ്മച്ചിയെന്താ എന്നോടൊപ്പം കിടക്കാൻ വരാത്തതെന്ന്. അത് കേൾക്കുമ്പേൾ സങ്കടം വരും. കണ്ണു നിറയും. ഞാനിവിടെ വന്നതിനു ശേഷം രാത്രി അവൻ ഉറങ്ങിയിട്ടില്ലെന്ന് സങ്കടമൊളിപ്പിച്ച കണ്ണുകളോടെ ജീൻ മേരി പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു വലിയ ദൗത്യത്തിന്റെ ഭാഗമാവാൻ സാധിച്ചതിന്റെ സന്തോഷവും അഭിമാനവും അവർ മറച്ചുവെക്കുന്നില്ല.
രണ്ടും മൂന്നും വയസ്സുള്ള മക്കളും പ്രായമായ മാതാപിതാക്കളും വീടുകളിൽ കാത്തിരിക്കുന്നവർ ഒട്ടേറെ പേർ വേറെയുമുണ്ട് മെഡിക്കൽ സംഘത്തിൽ. എന്നാൽ ആ പ്രയാസങ്ങളൊക്കെ അതിജീവിക്കാൻ ഈ കൊറോണ കാലം തങ്ങളെ പ്രാപ്തരാക്കിയതായും അവർ പറഞ്ഞു.
മാർച്ച് 27 നാണ് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ മെഡിക്കൽ സംഘത്തിലെ ആദ്യ ബാച്ച് സേവനം തുടങ്ങിയത്. തൊട്ടുമുമ്പത്തെ ദിവസം പ്രത്യേക ഉത്തരവിലൂടെ ജില്ലാ കലക്ടർ ഏറ്റെടുത്ത ആശുപത്രിയിൽ ആവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിലും ഇവർ തന്നെയായിരുന്നു മുമ്പിൽ.
അതിനു ശേഷമുള്ള 14 ദിവസങ്ങൾ ശരിക്കും പോരാട്ടത്തിന്റെതായിരുന്നു. സ്വന്തത്തെ കുറിച്ചും സ്വന്തക്കാരെ കുറിച്ചുമുള്ള വേവലാതികളെല്ലാം മാറ്റിവച്ച് രോഗീപരിചരണത്തിനായി മാത്രം സമർപ്പിച്ച ദിനരാത്രങ്ങൾ. ചെറിയൊരു അശ്രദ്ധ പോലും വൻ ദുരന്തത്തിൽ കലാശിച്ചേക്കാമെന്ന ഭീതിക്കിടയിലും ആത്മവിശ്വാസത്തോടെയും ആത്മസമർപ്പണത്തോടെയും തങ്ങളിലേൽപ്പിക്കപ്പെട്ട ദൗത്യം വിജയകരമായി പൂർത്തിയാക്കാനായതിന്റെ സന്തോഷത്തിലാണവർ.
ഡോക്ടർമാർ മുതൽ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചുവെന്നതാണ് വിജയരഹസ്യമെന്ന് അവർ പറയുന്നു. ഏഴു ഡോക്ടർമാർ, ഒരു ഹെഡ് നഴ്സ്, ഒൻപത് സ്റ്റാഫ് നഴ്സുമാർ, ഒൻപത് നഴ്സിംഗ് അസിസ്റ്റന്റുമാർ, അഞ്ചു ഡ്രേഡ്2 ജീവനക്കാർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഒരു ഫാർമസിസ്റ്റ് എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂർ നഗരത്തിലെ ക്ലൈഫോർഡ് ഹോട്ടലിലേക്ക് തിരിച്ചത്. ഇനിയുള്ള 14 ദിവസങ്ങൾ അവിടെ നിരീക്ഷണത്തിൽ കഴിഞ്ഞ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തി വേണം വീട്ടിലേക്ക് മടങ്ങാൻ.