ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വടക്ക് കിഴക്കന്‍ സ്ഥലങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരണസംഖ്യ ഉയരുന്നു. വ്യാഴാഴ്ച വൈകുന്നേരം മൂന്നു പേര് കൂടി മരിച്ചതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. ഇന്ന് മാത്രം 11 പേരാണ് മരിച്ചത്.
കലാപത്തില്‍ 200 അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ വീണ്ടും ഉയരുമെന്ന് ആശങ്കയുണ്ട്. അതെസമയം കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപം പൊട്ടിപ്പുറപ്പെട്ട വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇന്നലെ രാത്രി നടന്ന ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്.
ഇതിനിടെ ഡല്‍ഹി കലാപം അന്വേഷിക്കാന്‍ രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിസിപി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥന്മാര് ഇതിന് നേതൃത്വം നല്‍കും. സംഭവുമായി ബന്ധപ്പെട്ട് പോലീസ് 48 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ 130 പേരെ അറസ്റ്റ് ചെയ്തു. കലാപത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് പോലീസ് കരുതുന്നത്. സന്ദേശങ്ങള്‍ കൈമാറാന്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ കലാപകാരികള്‍ ഉപയോഗിച്ചു. ഇതിനു തെളിവായി പോലീസ് അമ്പതോളം മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ പ്രത്യേക സംഘത്തിന് കൈമാറി.
അതിനിടെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചു.
കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു.