ലഖ്നൗ: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗര്‍ പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരി യാത്ര ചെയ്തിരുന്ന കാറിനെ ഇടിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ തെളിവുകളുമായി ദൃക്സാക്ഷികള്‍. ഇടിച്ചിട്ട ട്രക്ക് തെറ്റായ ദിശയിലായിരുന്നു വന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൂടാതെ അമിത വേഗതയിലായിരുന്നുവെന്നും അവര്‍ പറയുന്നു. അതേസമയം അപകടത്തില്‍ പരിക്കേറ്റ ഉന്നാവോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഡ്രൈവറും ക്ലീനറും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുവെന്നും അപകടത്തിന് ദൃക്സാക്ഷിയായ അര്ജുന് യാദവ് വെളിപ്പെടുത്തുന്നു. അപകടം നടന്ന പ്രദേശത്ത് ഒരു കട നടത്തുകയാണ് അര്ജുന് യാദവ്. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് കനത്ത മഴയുണ്ടായിരുന്നതായും ട്രക്ക് തെറ്റായ ദിശയിലൂടെ തന്നെയാണ് വന്നിരുന്നതെന്നും സമീപത്തുള്ള മറ്റു കടയുടമുകളും ജീവനക്കാരും വെളിപ്പെടുത്തി.
റായ്ബറേലിയിലെ പൊരെ ദൗലിയി ക്രോസിങ്ങിലാണ് അപകടം നടന്നത്. ഈ ക്രോസിങ്ങില്‍ ഒരു വളവുണ്ട്. ട്രക്ക് തെറ്റായ വശം ചേര്‍ന്നാണ് വന്നത്. പെട്ടെന്ന് ട്രക്ക് റോഡിന്റെ മറുവശത്തേക്ക് മാറി. ഈ സമയം മറുഭാഗത്ത് ഒരു കാര്‍ എത്തുകയും ട്രക്കിന്റെ ഒരു സൈഡിലേക്ക് ഇടിച്ചു കയറുകയും ചെയ്തെന്ന് മറ്റൊരു കടയുടമ രമേശ് ചന്ദ്ര യാദവ് പറഞ്ഞു. ഇടിച്ച കാറുമായി പത്ത് മീറ്ററോളം നീങ്ങിയാണ് ട്രക്ക് നിര്‍ത്തിയതെന്നും ഇവര്‍ തുറന്ന് പറഞ്ഞു.
ഞങ്ങളെല്ലാവരും കൂടി വാഹനത്തിന് അടുത്തെത്തിയപ്പോഴേക്കും ഡ്രൈവറും ക്ലീനറും ഓടി മറഞ്ഞുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാല്‍ ഇവരെ പിന്തുടരാനും ആയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.