ലഖ്നൗ: യുപിയിലെ ബിജെപി എംഎൽഎ കുൽദീപ് സിങിനെ നീണ്ട നിയമപോരാട്ടം നടത്തി ജയിലിലെത്തിച്ച പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ച് വൻ അപകടം. പെൺകുട്ടിയും മാതാവും അഭിഭാഷകനും അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. രാജ്യത്ത് തന്നെ യോഗി സർക്കാരിനെതിരെ ജനവികാരം ഉയർത്തിയ ഉന്നാവോ മാനഭംഗക്കേസിലെ ഇരയാണ് അപകടത്തിൽപെട്ട പെൺകുട്ടി.
ബിജെപി എംഎൽഎയ്ക്കെതിരെ കേസ് നൽകിയിട്ടും നടപടിയെടുക്കാത്തതിന്റെ പേരിൽ മുഖ്യമന്ത്രി യോഗിയുടെ വീടിനുമുന്നിൽ നീതി തേടി സമരം ചെയ്തും ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയുമാണ് ബലാത്സംഗ കേസ് രാജ്യശ്രദ്ധയാകർഷിച്ചത്. അതേസമയം, എംഎൽഎയുടെ ആളുകളുടെ ഭീഷണിയുടെ നിഴലിലായിരുന്ന പെൺകുട്ടിക്ക് അനുവദിച്ചിരുന്ന പോലീസ് സുരക്ഷ അപകടം നടക്കുമ്പോൾ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ലഖ്നൗ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ടു ബന്ധുക്കൾ മരിച്ചു. ട്രക്ക് ഡ്രൈവറെയും ഉടമയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെൺകുട്ടിയുടെ കാറിലേക്ക് ഇടിച്ചുകയറിയ ട്രക്കിന്റെ നമ്പർ പ്ളേറ്റ് മായ്ച്ച നിലയിലാണെന്നതും പോലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നു. കോടതി അനുവദിച്ചിരുന്ന പോലീസ് സുരക്ഷ രണ്ടുദിവസം മുൻപ് യുപി പോലീസ് അകാരണമായി പിൻവലിച്ചെന്നാണ് ആക്ഷേപം. റായ്ബറേലി ജയിലിൽ മറ്റൊരു കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അമ്മാവനെ കണ്ടുമടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
കാർ ഓടിച്ചിരുന്ന യുവതിയുടെ അഭിഭാഷകൻ മഹേന്ദ്രസിങ്ങിനും ഗുരുതര പരുക്കുകളുണ്ട്. കേസിൽ പ്രതിയായ എംഎൽഎ കുൽദീപ് സിങ് സെൻഗറിനെയും സഹോദരനെയും സിബിഐ അറസ്റ്റുചെയ്തെങ്കിലും ദുരൂഹതകൾക്ക് അവസാനമാകുന്നില്ല. എംഎൽഎയുടെ സഹോദരൻ നൽകിയ കള്ളക്കേസിൽ അറസ്റ്റിലായ പെൺകുട്ടിയുടെ പിതാവ് ജയിലിൽ വച്ച് കഴിഞ്ഞവർഷം ഏപ്രിലിൽ കൊല്ലപ്പെട്ടിരുന്നു. ഇത് ഏറെ വിവാദമായിരുന്നു.
ഈ കേസിൽ മുഖ്യസാക്ഷിയായ യൂനസ് എന്നയാളും പിന്നീട് ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. 2017 ജൂണിൽ ജോലി അഭ്യർത്ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎൽഎയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ കുൽദീപ് സിങ് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പീഡനം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.