ആലപ്പുഴ: സമൂഹമാധ്യമത്തിലൂടെ പ്രവാചക നിന്ദ നടത്തിയ കേസിൽ മലയാളി യുവാവിന് സൗദി കോടതി 10 വർഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചു. സൗദി അറേബ്യയിലെ എണ്ണക്കമ്പനിയിൽ എഞ്ചിനീയറായ വിഷ്ണുദേവിനെയാണ് കോടതി ശിക്ഷിച്ചത്. മകനെ മോചിപ്പിക്കാനായി സഹായം തേടി അലയുകയാണ് വിഷ്ണുവിന്റെ പിതാവ് രാധാകൃഷ്ണൻ നായർ.
സുഹൃത്തായ മുസ്ലീം യുവതി ശിവനെ കുറിച്ച് മോശമായി ട്വിറ്ററിൽ പരാമർശം നടത്തിയതോടെ ‘അള്ളാഹു അത്ര കാരുണ്യവാനായിരുന്നുവെങ്കിൽ യെമനിലെ സ്കൂളുകൾ ബോംബാക്രമണത്തിൽ തകർക്കപ്പെട്ടത് എന്തുകൊണ്ടായിരുന്നു’ എന്ന് തിരിച്ചടിച്ച ട്വീറ്റാണ് വിഷ്ണുവിനെ വിവാദത്തിലാക്കിയത്. ഇതേതുടർന്ന് മകനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അച്ഛൻ പറഞ്ഞു.
എന്നാൽ വിഷ്ണു ജോലി ചെയ്തിരുന്ന കമ്പനിയിലെ ഉദ്യോഗസ്ഥൻ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് എടുത്തശേഷം പരാതിപ്പെട്ടതാണ് അറസ്റ്റിനിടയാക്കിയതെന്ന് വീട്ടുകാർ സംശയിക്കുന്നു. ഇതേതുടർന്ന് കഴിഞ്ഞ വർഷം സെപ്തംബറിൽ അഞ്ച് വർഷം തടവും ഒന്നര ലക്ഷം സൗദി റിയാൽ പിഴയും കീഴ്ക്കോടതി വിധിച്ചിരുന്നു.
ജനുവരി 24 ന് കേസ് വീണ്ടും പരിഗണിച്ച കോടതി ശിക്ഷ ഉയർത്തുകയായിരുന്നു. മത നിന്ദ, രാജാവിനും പ്രവാചകനുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുക എന്നീ കുറ്റങ്ങളാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിഷ്ണുവിനെ ശിക്ഷയിൽ നിന്നും എങ്ങനെയെങ്കിലും മോചിപ്പിക്കാനായി സഹായം തേടി അലയുകയാണ് കുടുംബം ഇപ്പോൾ. ഇതിനായി സുഷമാ സ്വരാജിനെയും, ശശി തരൂരിനെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്ന് രാധാകൃഷ്ണൻ നായർ പറഞ്ഞു.