തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തെ തുടര്‍ന്ന് നിലയ്ക്കലില്‍ അരങ്ങേറിയ പ്രക്ഷോഭത്തിനിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരളാ പോലീസ്. ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ പ്രചരണത്തിനെതിരെ പോലീസ് രംഗത്തെത്തിയത്.
പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ചത് അയ്യപ്പഭക്തനെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നില്‍ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
വൃദ്ധന്റെ തിരോധാനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും പോലീസ് വെളിപ്പെടുത്തി. അതേസമയം അയ്യപ്പ ഭക്തന് മരിച്ചത് പോലീസ് നടപടിയെ തുടര്‍ന്നാണെന്ന് ആരോപിച്ച് ബിജെപി ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തൻ്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാർത്ത
നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തൻ്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിൻ്റെ നിജസ്ഥിതി ഇതാണ്.
ഇന്ന് പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു വൃദ്ധൻ്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബർ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്റ്റേഷനിൽ MAN MISSING ന് കേസ് രെജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്.
പത്തനംതിട്ട – നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍- പമ്പ റൂട്ടിലാണ്. ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെതുടർന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ – പമ്പ റൂട്ടില്‍ നടന്ന പ്രശ്നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ തന്നെ ഈ വ്യാജവാർത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണ്.
മരിച്ചയാളുടെ മോപ്പഡ് (മോട്ടർസൈക്കിൾ ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില് എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളത്.
വ്യാജവാർത്ത നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണ്