ഭോപ്പാല്‍: അന്നന്നത്തെ അന്നത്തിനായി കഠിനാധ്വാനം ചെയ്യുന്ന ഒരു പാവം മനുഷ്യന്. അതായിരുന്നു ഭോപ്പാലിലെ മാന്‍ഡിദീപ് എന്ന സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് ആദേശ് ഘാമ്ര എന്ന യുവാവ്. എന്നാല്‍ ഇയാളില്‍ ഒളിച്ചിരുന്ന ക്രൂരതയുടെ മുഖം വെളിപ്പെട്ടത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. രാത്രിയിലായിരുന്നു ക്രൂര മുഖം പുറത്തു വരുന്നത്. ഇയാളുടെ പദ്ധതിയിലും നീക്കങ്ങളിലും 33 ലോറി ഡ്രൈവര്‍മാരും ലോറി ക്ലീനര്‍മാരുമാണ് കൊല്ലപ്പെട്ടത്.
2010 മുതലിങ്ങോട്ട് മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കൊലപാതകങ്ങള്‍ നടന്നു. കൊലപാതകി ആരെന്നോ, എന്തിനുവേണ്ടിയെന്നോ തിരിച്ചറിയാനാകാതെ പോലീസിനെ കുഴപ്പിച്ചതുമായ കൊലപാതക പരമ്പരയ്ക്കാണ് ഇതോടെ തിരശീല വീഴുന്നത്. അമരാവതിയിലായിരുന്നു അക്കൂട്ടത്തിലെ ആദ്യ കൊല, തൊട്ടുപിറകെ നാസിക്കിലും. പിന്നെ കൊലപാതകങ്ങളുടെ ഒരു പരമ്പരയാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അരങ്ങേറിയത്. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബിഹാറിലും അടക്കം തുടര്‍ച്ചയായ കൊലപാതകങ്ങള്‍..
അടുത്തിടെ നടന്ന രണ്ടു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസിനു ചില തുമ്പുകള്‍ ലഭിക്കുന്നത്. കൊലയാളിയെക്കുറിച്ചുള്ള സൂചനകള്‍ പിന്തുടര്‍ന്ന പോലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരിലുള്ള ഒരു വനപ്രദേശത്താണ്. പ്രതിയെന്നു സംശയിക്കുന്ന ആള് കാട്ടിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘത്തിലെ വനിതാ എസ്പി നടത്തിയ ധീരമായ നീക്കത്തിനൊടുവിലാണ് ആദേശ് ഘാമ്ര പിടിയിലാകുന്നത്.
അടുത്തിടെ രണ്ട് ലോറി ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘാംഗവും ഭോപ്പാല്‍ സിറ്റി എസ്പിയുമായ ബിട്ടു ശര്‍മയാണ് ആദേശ് ഘാമ്രയെ പിടികൂടിയത്. ഇതിനു മുന്‍പ് നടന്ന എല്ലാ കൊലപാതകങ്ങളും ചെയ്തത് ഇയാള്‍ തന്നെയാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു. താന്‍ 30 കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളതായി അയാള്‍ പോലീസിനോട് സമ്മതിച്ചു. ചോദ്യംചെയ്യല്‍ തുടരുന്നതിനിടയില്‍ താന്‍ മൂന്നു കൊലപാതകങ്ങള്‍ക്കൂടി നടത്തിയതായി അയാള്‍ ഏറ്റുപറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പര കൊലയാളിയായ രാമന് രാഘവന് കഴിഞ്ഞാല്‍ കൊലപാതകങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം അങ്ങനെ ആദേശ് ഘാമ്ര എന്ന തയ്യല്ക്കാരനിലെ കൊലയാളിയുടെ പേരിലായി.
നാല്‍പ്പത്തെട്ടുകാരനായ ആദേശ് ഘാമ്ര എല്ലാവരോടും ഊഷ്മളമായും സൗഹാര്‍ദപൂര്‍വവും പെരുമാരുന്ന മാന്യനായ വ്യക്തിയായിരുന്നെന്ന് ഭോപ്പാല്‍ ഡിഐജി ധര്‍മേന്ദ്ര ചൗധരി പറയുന്നു. ലോറി ഡ്രൈവര്‍മാരുമായി സൗഹൃദത്തിലാകുന്ന ഇയാള്‍ അവരെ തന്ത്രപരമായി കെണിയില്‍ പെടുത്തും. മദ്യം നല്കി അവരെ ബോധം കെടുത്തും. വേണ്ടിവന്നാല്‍ മദ്യത്തില്‍ വിഷം ചേര്‍ക്കുകയും ചെയ്യും. പിന്നീട് അവരുടെ വസ്ത്രം പൂര്‍ണമായും നീക്കംചെയ്യും. ഇരയുടെ മൃതദേഹം പോലീസ് പെട്ടെന്ന് തിരിച്ചറിയാതിരിക്കുന്നതിനാണ് ഇങ്ങനെ ചെയ്തിരുന്നത്. ഡ്രൈവര്‍മാരുടെ ശരീരം കയര്‍ ഉപയോഗിച്ച് കെട്ടിയിടും. ശേഷം, അനുയോജ്യമായ സ്ഥലത്തെത്തി ശരീരം പാലത്തില്‍നിന്ന് താഴേക്ക് വലിച്ചെറിയും. അല്ലെങ്കില്‍ കൊക്കയില്‍ തള്ളും. ഇതായിരുന്നു കൊലപാതക രീതി.
എന്തിനാണ് എപ്പോഴും ലോറി ഡ്രൈവര്‍മാരെ കല്ലുന്നതെന്ന ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയാണ് എപ്പോഴും ആദേശ് ഘാമ്രയുടെ ആദ്യ മറുപടിയെന്ന് കൂട്ടു പ്രതി ജയകരന്‍ പോലീസിനോട് പറഞ്ഞു. വീണ്ടും ചോദിച്ചാല്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് മോക്ഷം നല്‍കാനാണ് താന്‍ വരെ കൊലപ്പെടുത്തുന്ന് അയാള്‍ പറയും. അവര്‍ വളരെ ദുരിതപൂര്‍ണമായ ജീവിതമാണ് ജീവിക്കുന്നത്. ഞാന്‍ അവര്‍ക്ക് മുക്തി നല്കുന്നു. വേദനകളില്‍നിന്ന് മോചനം നല്കുന്നു- അയാള്‍ പറയും.
ഒരു പരമ്പര കൊലയാളിയായിരുന്ന തങ്ങളുടെ അയല്‍വാസിയായ ആദേശ് ഘാമ്ര എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് മാന്‍ഡിദീപിലെ അയാളുടെ പരിചയക്കാര് പറയുന്നു. വളരെ ശാന്തനും മാന്യമായി പെരുമാറുന്നയാളും ആയിരുന്നു ആദേശ് ഘാമ്ര. 33 പേരുടെ ജീവനെടുത്ത കൈകളാണ് അയാളുടേതെന്ന് അംഗീകരിക്കാന്‍ തങ്ങള്‍ക്കിപ്പോഴും സാധിച്ചിട്ടില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.