ആറ്റിങ്ങൽ: തിരുവനന്തപുരം പൂവമ്പാറമുതൽ കച്ചേരി ജങ്ഷനു സമീപം വരെയുള്ള ഭാഗത്ത് നാലുവരി പാതയിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. നിർമ്മാണം പൂർത്തിയാക്കിയ നാലുവരിപ്പാത തുറന്നുകൊടുക്കുകയായിരുന്നു.
റോഡിന്റെ പടിഞ്ഞാറുവശത്തെ ടാറിടൽ ഞായറാഴ്ച രാത്രിയിലാണ് പൂർത്തിയായത്. തിങ്കളാഴ്ച രാവിലെ മുതൽ ഇരുവശത്തുകൂടിയും വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങുകയായിരുന്നു. ഇതോടെ കച്ചേരിനട മുതൽ പൂവമ്പാറ വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്ക് പൂർണ്ണമായി ഒഴിഞ്ഞിട്ടുണ്ട്.
പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയുള്ള 2.8 കിലോമീറ്റർ റോഡാണ് നാലുവരിയായി വികസിപ്പിക്കുന്നത്. മൂന്നുഘട്ടമായി നടത്തുന്ന നിർമ്മാണപ്രവർത്തനത്തിന്റെ ഒന്നാംഘട്ടമായ 900 മീറ്റർ ഭാഗത്തെ നിർമ്മാണമാണ് പൂർത്തിയായത്. ഈ ഭാഗത്ത് ഇനി ഓടയുടെ മൂടി സ്ഥാപിക്കൽ, നടപ്പാതയൊരുക്കൽ തുടങ്ങിയ ജോലികൾ കൂടി അവശേഷിക്കുന്നുണ്ട്.
ടിബി ജങ്ഷനു സമീപം റോഡിന്റെ പടിഞ്ഞാറുഭാഗത്തെ ഒരു കെട്ടിടത്തിനുമുന്നിലെ ഭൂമി റോഡിനായി ഏറ്റെടുക്കുന്നതിനെതിരേ ഒരാൾ ലോകായുക്തയിൽനിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. ഈ ഭാഗം ടാറിട്ടത് അപകടത്തിനിടയാക്കുമെന്ന് യാത്രക്കാർ പറയുന്നു. വീതികൂടിയ റോഡ് പെട്ടെന്ന് ഇടുങ്ങിയതാകുന്നത് വാഹനമോടിക്കുന്നവരെ അപകടത്തിലേക്ക് നയിക്കും. അതേസമയം, നിയമതടസ്സം ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചതായി ബി സത്യൻ എംഎൽഎ അറിയിച്ചു.