മലപ്പുറം: എടപ്പാളിനടുത്ത് ചങ്ങരംകുളത്ത് അയൽവാസിയായ യുവാവിന്റെ ശല്യം സഹിക്കാനാവാതെ പെൺകുട്ടി ആത്മഹത്യ ശ്രമം നടത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതിൻറെ പേരിൽ ആണ് അയൽവാസിയായ യുവാവ് നിരന്തരം പെൺകുട്ടിയെ ഉപദ്രവിച്ചത്.
പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങരംകുളം കോക്കൂർ സ്വദേശി ജുനൈദ് എന്ന യുവാവിനെതിരെയാണ് പെൺകുട്ടിയുടെ പരാതി. ജുനൈദ് നിരന്തരം പ്രണയാഭ്യർത്ഥന നടത്തുകയാണെന്നും നിരസിച്ചതിൻറെ പേരിൽ പല തവണ ശാരീരികമായും മാനസികമായും അക്രമിക്കുകയാണെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
ഇയാൾക്കെതിരെ നേരത്തെ ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിരുന്നു.
വിവാഹ ആലോചനകൾ മുടക്കുന്നതും ഇയാളുടെ ശീലമാണ്. കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം തുടരുകയാണെന്ന് പെൺകുട്ടി പറയുന്നു.
ഇന്നലെ വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയെ കത്തി കഴുത്തിൽ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവാഹത്തിന് സമ്മതമാണെന്ന് മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്തതായും തുടർന്ന് ഫോൺ ഇയാൾ കൊണ്ടുപോവുകയും ചെയ്തുവെന്നും പെൺകുട്ടി പറഞ്ഞു.
ഭീഷണിയും മാനസിക പ്രയാസവും സഹിക്കാൻ കഴിയാതെ വന്നതോടെ ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി കൈയിലെ ഞമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ ജുനൈദിനെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട് . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിൻറെ പേരിൽ ജുനൈദിനെതിരെ പോക്സോ കേസും ചങ്ങരംകുളം പൊലീസ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.