ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രസ്താവന നടത്തിയ മഹിളാ മോര്‍ച്ചാ നേതാവിനെ സംഘടനയില്‍ നിന്നും പുറത്താക്കി. സ്ഥാനമാനങ്ങള്‍ എടുത്ത് കളഞ്ഞതിനു ശേഷമാണ് നേതാവിനെ പുറത്താക്കിയത്. ഹിന്ദു പുരുഷന്മാര് മുസ്ലീം സ്ത്രീകളെ തെരുവിലിട്ട് ലൈംഗികമായി ആക്രമിക്കണമെന്നായിരുന്നു നേതാവിന്റെ പ്രസ്താവന. സംഭവം വിവാദമായതോടെ നേതാവ് പോസ്റ്റ് മുക്കിയിരുന്നു. എന്നാല്‍ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടുകളും മറ്റും എടുത്ത് സോഷ്യല്‍മീഡിയയില്‍ വന്‍ തോതിലുള്ള വിമര്‍ശനങ്ങളാണ് നടത്തുന്നത്.
ഉത്തര്‍പ്രദേശിലെ രാംകോലയിലുള്ള മഹിളാ മോര്‍ച്ചാ നേതാവ് സുനിതാ സിങ് ഗൗറാണ് വിദ്വേഷ പ്രസ്താവന നടത്തിയത്. ഹിന്ദിയിലായിരുന്നു കുറിപ്പ്. ’10 പേരുള്ള സംഘമായി ഹിന്ദു സഹോദരന്മാര് മാറുകയും എന്നിട്ട് അവരുടെ (മുസ്ലിങ്ങളുടെ) ഉമ്മമാരെയും സഹോദരിമാരെയും പരസ്യമായി തെരുവില്‍വെച്ച് ലൈംഗികമായി ആക്രമിക്കണം. എന്നിട്ടവരെ ചന്തയില്‍ മറ്റുള്ളവര്‍ കാണാന്‍ വേണ്ടി കെട്ടിത്തൂക്കണം.’ എന്നായിരുന്നു അവര്‍ കുറിച്ചത്.
ഇന്ത്യ സംരക്ഷിക്കാന്‍ മുസ്ലിം ഉമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനം കൊള്ളയടിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും സുനിത കുറിപ്പില്‍ തുറന്നടിച്ചിരുന്നു. എന്നാല്‍ ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സുനിതയെ പുറത്താക്കുകയാണെന്നും മഹിളാ മോര്‍ച്ചയുടെ ദേശീയാധ്യക്ഷ വിജയ രഹത്കര്‍ അറിയിക്കുകയായിരുന്നു. ജൂണ്‍ 27 മുതല്‍ സുനിത ഈ പദവിയിലില്ലെന്നും വിജയ വ്യക്തമാക്കി.