ഇസ്ലാമാബാദ്: മുന്‍ ക്രിക്കറ്ററും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിംഗ് സിദ്ദുവിനെ പ്രശംസിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാക് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത സിദ്ദുവിനു രൂക്ഷമായ വിമര്‍ശനമാണ് രാജ്യത്തു നേരിടേണ്ടിവന്നത്. ബിജെപി നേതാക്കളാണ് സിദ്ദുവിനെതിരെ രംഗത്തുവന്നത്.
എന്നാല്‍ സിദ്ദു സമാധാനത്തിന്റെ അംബാഡിഡറാണെന്നാണ് ഇമ്രാന്റെ പക്ഷം. സിദ്ദുവിനെ എതിര്‍ക്കുന്നവര്‍ ഉപഭൂഖണ്ഡത്തിലെ സമാധാന ശ്രമങ്ങളെ ഇല്ലാതാക്കുകയാണെന്ന് ഇമ്രാന് പറഞ്ഞു. സമാധാനമില്ലാതെ നമ്മുടെ ജനങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കാഷ്മീര്‍ ഉള്‍പ്പെടെ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകളുമായി പാക്കിസ്ഥാനും ഇന്ത്യയും മുന്നോട്ടുപോകണം. ഉപഭൂഖണ്ഡത്തിലെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള മികച്ച മാര്‍ഗം നമ്മുടെ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയും വ്യാപാരബന്ധം ആരംഭിക്കുകയുമാണ്- ഇമ്രാന് പറഞ്ഞു.
നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ സിദ്ദു ഇമ്രാന്റെ മേല്‍ പ്രശംസ കോരിച്ചൊരിഞ്ഞിരുന്നു. പാക്കിസ്ഥാനില്‍ പുതിയ പ്രഭാതം. രാജ്യത്തിന്റെ ഭാഗധേയം മാറ്റി നിര്‍ണയിക്കാന്‍ ശേഷിയുള്ള പുതിയ ഭരണകൂടം ലഭിച്ചിരിക്കുന്നു- ഇമ്രാനെ പ്രകീര്‍ത്തിക്കാന്‍ സിദ്ദു രണ്ടു വരി കവിത ചൊല്ലി. ഇന്ത്യാ-പാക് സമാധാന പ്രക്രിയയ്ക്ക് ഇമ്രാന്റെ വിജയം സഹായകമാവുമെന്നും പാക് ടിവിയോടു സിദ്ദു പറഞ്ഞു.
അയ്വന് ഇ സദറില്‍ (പ്രസിഡന്റിന്റെ വസതി) നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇമ്രാന്റെ പ്രത്യേക ക്ഷണിതാവായാണു സിദ്ദു പങ്കെടുത്തത്. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയെ ആശ്ലേഷിക്കുകയും പാക് അധിനിവേശ കാഷ്മീര്‍ പ്രസിഡന്റിന്റെ സമീപം ഇരിക്കുകയും ചെയ്തതിനു സിദ്ദുവിനെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ അനുമതിയോടെയാണോ സിദ്ദു പാക്കിസ്ഥാനിലേക്കു പോയതെന്നു വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് സാം ബിത് പത്രാ പറഞ്ഞു.