കറാച്ചി: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് ശ്വാസതടസം നേരിട്ട് മരണത്തോട് മല്ലടിച്ച കുഞ്ഞിന് അവശ്യചികിത്സ ലഭ്യമാക്കാതെ വിമാന അധികൃതര്‍. സഹായത്തിന് വേണ്ടി കുഞ്ഞിന്റെ അമ്മ കരഞ്ഞപേക്ഷിച്ചിട്ടും വിമാനസ്റ്റാഫ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. പാകിസ്താനിലേക്കുള്ള രാജ്യാന്തര വിമാനത്തിലാണ് സംഭവം. ഇതോടെ വിവാദത്തിലായിരിക്കുകയാണ് പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്.
പാരിസില്‍ നിന്ന് പാകിസ്താന് തലസ്ഥാനമായ ഇസ്ലാമാബാദിലേക്കു യാത്ര തിരിച്ച വിമാനത്തിലായിരുന്നു സംഭവം. പികെ 750. ഓഗസ്റ്റ് 3 വെള്ളിയാഴ്ച രാത്രി 9 നാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്. പക്ഷേ, വ്യക്തമായ ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ വിമാനം വൈകിയത് 2 മണിക്കൂറും 39 മിനിറ്റും. ഇതിനുശേഷം വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് കുട്ടിക്കു ശ്വാസതടസ്സം നേരിട്ടതും നിരന്തരമായ അഭ്യര്ഥനകള്ക്കു വിമാന സ്റ്റാഫ് ചെവികൊടുക്കാതിരുന്നതും.
വിമാനം ഉയര്‍ന്നുപറക്കാന്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവം. ഒരു കൊച്ചുകുട്ടിക്കു ശ്വാസതടസ്സം. കുഞ്ഞിനെ കയ്യിലെടുത്ത് പരിഭ്രാന്തയായ അമ്മ വാതിലൊന്നു തുറക്കാന്‍ കരഞ്ഞുവിളിച്ചു. വിമാനസ്റ്റാഫില് ഒരാള്‍പോലും ആ വിളിക്കു കാതു കൊടുത്തില്ല. സഹായത്തിനു കൈ നീട്ടിയില്ല. സങ്കടവും ദേഷ്യവും നിയന്ത്രിക്കാനാകാതെ യാത്രക്കാരും കുട്ടിക്കുവേണ്ടി വാദിച്ചു. അമ്മയ്ക്കു വേണ്ടി കരഞ്ഞു. ഒരു മനസ്സും അലിഞ്ഞില്ല.
ടൈംസ് ഓഫ് കറാച്ചി തങ്ങളുടെ ഫേസ്ബുക് പേജിലൂടെ വീഡിയോ പുറത്തു വിട്ടതോടെ സംഭവം വിവാദമാവുകയായിരുന്നു. വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ.മുഷറഫ് റസൂല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
യാത്രക്കാരുടെ സൗകര്യത്തിനും സന്തോഷത്തിനുമാണു തങ്ങള്‍ പ്രാധാന്യം കൊടുക്കുന്നതെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും വിമാനക്കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 30 മിനിറ്റു മാത്രമേ വിമാനം വൈകിയുള്ളൂ എന്നും കമ്പനി അധികൃതര്‍ വിശദീകരിക്കുന്നു.
സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെപ്പേര്‍ കുട്ടിയുടെ അമ്മയോടു സഹതപിച്ചു. ചിലര്‍ തങ്ങള്‍ക്ക് പാകിസ്താന് വിമാനക്കമ്പനിയില്നിന്നു സമാന അനുഭവം നേരിട്ടതായി അനുസ്മരിച്ചു. എന്തായാലും ശ്വാസതടസ്സം നേരിട്ട കുട്ടി ഇപ്പോള്‍ സുഖമായിരിക്കുന്നു എന്ന സന്തോഷവര്‍ത്തമാനവും ടൈംസ് ഓഫ് കറാച്ചി പുറത്തുവിട്ടു.