കറസാല്‍: റൊമാനിയയിലെ കറസാല്‍ പോലീസിന്റെ അനാസ്ഥയില്‍ 15കാരിയെ ക്രൂരമായി പീഡിപ്പിച്ച് ചുട്ടുകൊലപ്പെടുത്തിയ സംഭവത്തില്‍ റൊമാനിയയില്‍ വന്‍ ജനരോഷം. സംഭവത്തില്‍ 65കാരനായ ജോര്‍ജ് ഡിങ്കയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 24 നാണ് 15കാരിയായ അലക്സാന്‍ഡ്രയെ കാണാതാകുന്നത്.
ജൂലൈ 25ന് ഉച്ചയ്ക്ക് 1.03നും 1.12നും ഇടയിലായി കറസാലിലെ പോലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ പെണ്‍കുട്ടി മൂന്ന് തവണ വിളിക്കുകയും തന്നെ രക്ഷിക്കണമെന്നും തന്നെ ആരോ തട്ടിക്കൊണ്ടു വന്നതാണെന്നും അയാള്‍ തല്ലിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പറഞ്ഞു. തട്ടിക്കൊണ്ടുവന്നയാള്‍ അലക്സാന്‍ഡ്രയെ കറസാലിലെ ഒരു വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അവിടെ വെച്ചാണ് പെണ്‍കുട്ടി ക്രൂരമായി പീഡനത്തിനിരയായുകയും ശേഷം കൊല്ലപ്പെടുകയും ചെയ്തത്.
സംഭവ ദിവസം നടന്നതിങ്ങനെ
”തന്നെ രക്ഷിക്കു തന്നെ ആരോ തട്ടികൊണ്ടുപോയി എന്ന് പോലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് അലക്സാന്‍ഡ്ര അപേക്ഷിച്ചു. അതേസമയം ഇപ്പോഴെത്താമെന്ന് പോലീസ് 15കാരിയെ സമാധാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് അവളെ അന്വേഷിച്ചത് പോലുമില്ല.
ആദ്യത്തെ ഫോണ്‍വിളിയില്‍ തന്നെയൊരാള്‍ കാറില്‍ തട്ടികൊണ്ടുപോയി കറസാലിലെ ഒരു വീട്ടിലേക്കു കൊണ്ടു വരികയായിരുന്നെന്നാണ് അലക്സാന്‍ഡ്രിയ വ്യക്തമാക്കി. എന്നാല്‍ എവിടെയാണ് ഇപ്പോഴെന്ന ചോദ്യത്തിന് പെണ്‍കുട്ടിയുടെ ഉത്തരമില്ലാതായതോടെ വസിലിക്ക വിയോറെല്‍ എന്ന കോള്‍ ഓപറേറ്റര്‍ ഫോണ്‍ വച്ചു. പിന്നീട് ഒരു പോലീസ് ഓഫിസറുടെ സഹായം തേടി.
നിമിഷങ്ങള്‍ക്കകം ഫോണ്‍ വീണ്ടുമെത്തി. തട്ടിക്കൊണ്ടുപോയതിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായിരുന്നു പെണ്‍കുട്ടി ശ്രമിച്ചത്. ‘ഒരു വീട്ടിലാണ് ഞാനുള്ളത്. പക്ഷേ മുറിയില്‍ അടച്ചിട്ടിരിക്കുകയാണ്. ജനലിലൂടെ ആകെ കാണാവുന്നത് ഒരു ഗേറ്റ് മാത്രം’ സംഭാഷണം തുടരുന്നതിനിടെ പോലീസ് ഓഫിസര്‍ ഇടപെട്ടു.
പോലീസ് വരുന്നതു വരെ ഇപ്പോഴുള്ളയിടത്തു തന്നെ തുടരാനായിരുന്നു പെണ്‍കുട്ടിയോട് പറഞ്ഞ നിര്‍ദേശം. ‘പെട്ടെന്നു വരൂ, എനിക്കയാളെ പേടിയാണ്. അയാളെന്നെ കുറേ തല്ലി തന്നെ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.
മൂന്നാമതും അലക്സാന്‍ഡ്ര വിളിച്ചു. ‘നിങ്ങള്‍ ആരെയെങ്കിലും അയച്ചോ…?’ എന്നായിരുന്നു ആദ്യചോദ്യം. ‘അയാള്‍ തിരിച്ചു വരുന്നുണ്ടെന്നു തോന്നുന്നു. എനിക്കു പേടിയാകുന്നു…’ എന്നവള്‍ പോലീസിനോട് പറഞ്ഞു. പോലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്നും എനിക്ക് അധികനേരം ഇങ്ങനെ തുടരാനാകില്ല, മറ്റു ഫോണുകള്‍ വരുന്നതും എടുക്കേണ്ട…? എന്നായിരുന്നു അലക്സാന്‍ഡ്രയ്ക്ക് ലഭിച്ച മറുപടി. അയാള്‍ തിരിച്ചുവരുന്നുണ്ട് അയാള്‍ വന്നു….എന്നാണവള്‍ പുറംലോകത്തോട് അവസാനമായി പറഞ്ഞ വാക്ക്.
കുട്ടിയുടെ അപേക്ഷയില്‍ പോലീസ് അന്വേഷിക്കാനെത്തിയത് അവളെ ക്രൂരമായി പീഡിപ്പിച്ച് ചുട്ടുകൊന്നതിന് ശേഷമാണ്. അതേസമയം എവിടെ നിന്നാണ് സന്ദേശമെത്തിയതെന്ന് പോലീസിന് കണ്ടെത്താനായിരുന്നില്ലെന്നാണ് പോലീസിന്റെ ന്യായം. പ്രദേശത്തെ മൂന്ന് വീടുകള്‍ കയറിയിറങ്ങിയാണ് അലക്സാന്‍ഡ്രയെ പൂട്ടിയിട്ട സ്ഥലം കണ്ടെത്തിയത്. എന്നാല്‍ അവിടെ കയറാനുള്ള സെര്‍ച്ച് വാറന്റ് കിട്ടാനും സമയമെടുത്തു. ഒടുവില്‍ 19 മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഭവസ്ഥലത്ത് പോലീസ് എത്തിയത്.
ഒടുവില്‍ വീട്ടില്‍ കയറിയ പോലീസ് കണ്ടത് രക്തക്കറയും എല്ലിന് കഷണങ്ങളും മാത്രമാണ്. അലക്സാന്‍ഡ്രയുടേതെന്ന് സംശയിച്ച മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി. ശേഷം ഫലം പുറത്തുവന്നതോടെ മകള്‍ മടങ്ങി വരുമെന്ന കുടുംബത്തിന്റെ അവസാന പ്രതീക്ഷയും ഇല്ലാതെയായി. ആ കത്തിക്കരിഞ്ഞ മൃതദേഹം അലക്സാന്ഡ്രയുടേതാണെന്ന് തെളിഞ്ഞു. ജോര്‍ജ് ഡിങ്കന്(65) എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വീട്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ അലക്സാന്‍ഡ്രയെ താന്‍ കൊലപ്പെടുത്തിയതായി അയാള്‍ പറയുകയും ചെയ്തു.
പെണ്‍കുട്ടി പോലീസിനു ഫോണ്‍ ചെയ്തെന്നു മനസ്സിലായതോടെയാണ് ഇയാള്‍ അലക്സാന്‍ഡ്രയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്. മെക്കാനിക്കായ ഇയാള്‍ തന്നെ പ്രത്യേകം നിര്‍മ്മിച്ച ഇന്സിനേറ്ററിലിട്ടാണ് ചുട്ടുകരിച്ചത്. അതേസമയം ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. മൂന്നു മാസം മുന്‍പ് സമാന രീതിയില്‍ ലൂയിസ എന്നൊരു പെണ്‍കുട്ടിയെയും ഇയാള്‍ തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തിയിട്ടുണ്ട്. അവിടെയും തെളിഞ്ഞത് പോലീസിന്റെ അനാസ്ഥ.
അലക്സാന്‍ഡ്രയുടെ ഫോണ്‍ സന്ദേശം ബന്ധുവിന് ലഭിച്ചതോടെയാണ് പോലീസിന്റെ അനാസ്ഥ പുറം ലോകം അറിയുന്നത്. സ്പെഷല്‍ കമ്യൂണിക്കേഷന്‍സ് യൂണിറ്റില്‍ നിന്നാണ് അലക്സാന്‍ഡ്രിയുടെ ശബ്ദരേഖ ബന്ധു ശേഖരിച്ചത്. തുടര്‍ന്ന് തന്റെ ഫേസ്ബുക്കിലൂടെ ആ സംഭാഷണ രേഖ പുറത്തുവിട്ടതിനു പിന്നാലെ പല ഉന്നതരുടെയും സ്ഥാനം തെറിക്കുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് തലപ്പത്തിരിക്കുന്നവരുടെ സ്ഥാനം നഷ്ടമായിരുന്നു.
ആഭ്യന്തര മന്ത്രിയും പോലീസ് മേധാവിയും രാജിവച്ചു. ‘അപരിചിതരുടെ കാറില്‍ കയറരുതെന്ന് എന്നെ പഠിപ്പിച്ചിട്ടുണ്ട്’ എന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രി എകറ്റേറിന ആന്ഡ്രൊനെസ്ക്യുവിനും രാജിവയ്ക്കേണ്ടി വന്നു. അലക്സാന്‍ഡ്രിയുടെ തിരോധാനം സംബന്ധിച്ച ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ ഈ പരാമര്‍ശം. പിന്നാലെ ഇവരുടെ രാജി പ്രധാനമന്ത്രി ചോദിച്ചു വാങ്ങുകയായിരുന്നു.
അലക്സാന്‍ഡ്രയുടെ ഫോണ്‍ സ്വീകരിച്ച എമര്‍ജന്‍സി നമ്പര്‍ ഓപറേറ്ററും പോലീസുകാരനും നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരുവരും സഹായിക്കുന്നതിനു പകരം പെണ്‍കുട്ടിയെ നിരുത്സാഹപ്പെടുത്തുകയാണു ചെയ്തതെന്നു ഏറെനേരവും അനാവശ്യ കാര്യങ്ങളാണ് അവര്‍ ചോദിച്ചതെന്നും ദേഷ്യപ്പെട്ടു സംസാരിച്ചെന്നും ഫോണ്‍ സന്ദേശത്തില്‍ വ്യക്തമായി.
”പുറത്തിറങ്ങാന്‍ പോടിയാകുന്നു. ഇത്തരമൊരു സംഭവം ഞങ്ങള്‍ക്ക് തൊട്ടടുത്ത്, ഈ നഗരത്തിലുണ്ടാകുമെന്ന് കരുതിയില്ല. പോലീസില്‍ ഒരു വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ കേസ് ആകെ തിരിഞ്ഞിരിക്കുകയാണ്.” – പ്രതിഷേധകരും നാട്ടുകാരും പറഞ്ഞു.