വാഷിംഗ്ടണ്‍: ഇറാനെതിരായി അമേരിക്കയുടെ ഉപരോധം പൂര്‍ണമായും പ്രാബല്യത്തില്‍. തിങ്കളാഴ്ചയാണ് ഉപരോധം പ്രാബല്യത്തില്‍ വന്നത്. 2015ലെ ആണവകരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനു പിന്നാലെയാണ് ഇറാനെതിരെ വീണ്ടും ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിച്ചത്. എണ്ണവ്യാപാരം തടയുന്നത് ഉള്‍പ്പെടെയുള്ള കടുത്തനടപടികളാണ് സ്വീകരിച്ചത്. എന്നാല്‍ ഉപരോധത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി പറഞ്ഞു.
നടപടിക്കെതിരെ റഷ്യയുള്‍പ്പെടെ രാജ്യങ്ങള്‍ രംഗത്തുണ്ട്. ഉപരോധം ആഗോള എണ്ണവിപണിയെ പ്രതികൂലമായി ബാധിക്കും. 2015ലെ ആണവകരാറിനെ തുടര്‍ന്ന് മരവിപ്പിച്ച ഉപരോധം വെള്ളിയാഴ്ച മുതല്‍ വീണ്ടും പ്രാബല്യത്തില്‍ വന്നിരുന്നു. ഇതാണ് തിങ്കളാഴ്ച പൂര്‍ണമായി അടിച്ചേല്‍പ്പിച്ചത്. എണ്ണവ്യാപാരത്തിനു പുറമെ ചരക്കുവ്യാപാരം, സാമ്പത്തികം, ഊര്‍ജം, ഇന്‍ഷുറന്‍സ് അടക്കമുള്ള സുപ്രധാന മേഖലകളിലാണ് ഉപരോധം.
ഇറാന്റെ എണ്ണവ്യാപാരം പൂജ്യത്തിലെത്തിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. എന്നാല്‍ അത് നടക്കില്ലെന്നും ഞങ്ങള്‍ ഇനിയും എണ്ണവ്യാപാരം നടത്തുമെന്നും അമേരിക്കയുടെ ഉപരോധത്തെ ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും റൂഹാനി പറഞ്ഞു. അമേരിക്കയുടെ മനോയുദ്ധമാണ് ഇറാനുമേലുള്ള പുതിയ ഉപരോധമെന്ന് ഇറാന് വിദേശകാര്യ വക്താവ് ബറാം ഖാസിമി പറഞ്ഞു.
ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട ട്രംപ് ഭരണകൂടം കാത്തിരിക്കുന്നത് വലിയ തകര്‍ച്ചയാണെന്ന് തെഹ്റാനില്‍ ഇറാന് പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധമാണ് ഇറാനെതിരെ നടപ്പാക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.