ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും
മരണസംഖ്യ 1,203 ആയി ഉയര്‍ന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.
7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ 150- ഓളം തുടര്‍ചലനങ്ങളും സുനാമിയുമാണ് സുലവേസി ദ്വീപിലെ രണ്ടു പ്രദേശത്തെ വിഴുങ്ങിയത്. ദ്വീപില്‍ മൂന്നര ലക്ഷത്തിലേറെപ്പേര്‍ താമസിക്കുന്ന പാലു നഗരത്തിലാണ് 821 പേര് മരിച്ചതെന്ന് ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഈ നഗരം. ആയിരക്കണക്കിന് വീടുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, പള്ളികള്‍ എന്നിവ തകര്‍ന്നു. വീട് നഷ്ടപ്പെട്ടവര്‍ തുടര്‍ചലനങ്ങള്‍ ഭയന്ന് താത്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്.
പാലു നഗരത്തില്‍ ഉണ്ടായ സുനാമിയില്‍ മൃതദേഹങ്ങള്‍ മണ്ണില്‍ പൊതിഞ്ഞ നിലയില്‍ ബീച്ചില്‍ അടുങ്ങി കിടക്കുകയാണ്. പാലുവിലെ തകര്‍ന്ന എട്ടുനിലകളുള്ള റോവ ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇപ്പോഴും കൂട്ടനിലവിളി ഉയരുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
50-ഓളം പേര് ഇതിനിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. ഇവരെ രക്ഷപ്പെടുത്താന്‍ വലിയ ഉപകരണങ്ങള്‍ ഉണ്ടെങ്കിലേ സാധ്യമാവൂ. വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന ബീച്ച് ഉത്സവത്തിന് തയ്യാറെടുക്കുകയായിരുന്ന നൂറുകണക്കിനു പേരെക്കുറിച്ചും വിവരമില്ലെന്ന് ദുരന്തനിവാരണസേന വക്താവ് പറഞ്ഞു
ഡൊംഗ്ലയില്‍ 11 മരണവും സ്ഥിരീകരിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള ഇവിടെ മൂന്നുലക്ഷത്തോളം പേര് താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഇവിടെ പലസ്ഥലങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല. ‘ഡോംഗ്ലയിലെ നാശനഷ്ടം ഇതുവരെ വിലയിരുത്താനായിട്ടില്ല. ഇത് ഏറെ ആശങ്കയുയര്‍ത്തുന്നുണ്ട്’ -വൈസ് പ്രസിഡന്റ് യൂസുഫ് കല്ല പറഞ്ഞു.
റോഡുകളും നഗരത്തിലെ പ്രധാനപാലവും തകര്‍ന്നതോടെ മേഖലയില്‍ ഗതാഗതം നിലച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഭക്ഷണവും മരുന്നുമൊന്നും എത്തിക്കാന്‍ കഴിയുന്നില്ല. വെള്ളിയാഴ്ച അടച്ച വിമാനത്താവളത്തില്‍ അവശ്യസാധനങ്ങളെത്തിക്കുന്ന വിമാനങ്ങള്‍ക്കു മാത്രം ഇറങ്ങാന്‍ അനുമതി നല്കി.
ആശുപത്രി കെട്ടിടങ്ങള്‍ തകര്‍ന്ന സാഹചര്യത്തില്‍ തുറസ്സായ പ്രദേശങ്ങളിലാണ് പരിക്കേറ്റവരെ ചികിത്സിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇന്തോനേഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം 17,000ത്തിലധികം പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി ഇന്‍ഡൊനീഷ്യന്‍ ദുരന്തനിവാരണ ഏജന്‍സി പറഞ്ഞു. സുനാമി മുന്നറിയിപ്പ് പെട്ടെന്ന് പിന്‍വലിച്ചതാണ് മരണസംഖ്യ ഉയരാനിടയാക്കിയതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍, സുനാമി നിരീക്ഷണകേന്ദ്ര മേധാവി റഹ്മത് തരിയോനോ അത് നിഷേധിച്ചു. പാലു നഗരത്തില്‍ സുനാമി നിരീക്ഷണസംവിധാനം ഇല്ല. 200 കിലോമീറ്റര്‍ അകലെയുള്ള സെന്‍സറില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം സുനാമി മുന്നറിയിപ്പ് നല്കിയതും പിന്നെ പിന്‍വലിച്ചതും. ആറു സെന്റീമീറ്റര്‍വരെ തിരമാലകള്‍ ഉയരാമെന്നുമാത്രമായിരുന്നു അതിലെ സൂചനയെന്നും അദ്ദേഹം പറഞ്ഞു.