ചെറുതോണി: കേരളത്തെ കുലുക്കിയ പ്രളയത്തിലും കുലുങ്ങാത്ത ചെറുതോണി പാലമായിരുന്നു പ്രളയം കഴിഞ്ഞുള്ള വാര്‍ത്തകളില്‍ താരം. കുത്തൊഴുക്കിന്റെ പാരമ്യത്തിലും കുലുങ്ങാത്ത പാലം. കനേഡിയന്‍ എന്‍ജിനീയറിങ് വൈദഗ്ധ്യത്താല്‍ നിര്‍മിച്ച പാലം ‘കരുത്തിന്റെയും ചെറുത്തുനില്പിന്റെയും’ പ്രതീകമായി ചെറുതോണിപ്പുഴയ്ക്കു മുകളില്‍ ഇപ്പോഴും തല ഉയര്ത്തിനില്ക്കുന്നു.
കുത്തൊഴുക്കില്‍പെട്ട് ഒഴുകിയെത്തിയ 300 വര്‍ഷത്തിലേറെ പഴക്കമുള്ള കൂറ്റന്‍ വീട്ടിത്തടിയും തേക്കിന്തടിയും വന്നിടിച്ചിട്ടും പാലത്തിനു ക്ഷതമേറ്റില്ല. പാലത്തിനു തൊട്ടുമുന്നിലായി, ചെറുതോണിപ്പുഴയ്ക്കു കുറുകെ ജില്ലാ പഞ്ചായത്ത് നിര്‍മിച്ചിരുന്ന ചെക്ക് ഡാമിന്റെ ഒരു ഭാഗം കുത്തൊഴുക്കില്‍ തകര്‍ന്നു വന്നു പാലത്തിന്റെ തൂണില്‍ ആഞ്ഞിടിച്ചിട്ടും പാലം കുലുങ്ങിയില്ല. സബ് മെഴ്സിബിള്‍ ബ്രിഡ്ജ് എന്നാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ചെറുതോണി പാലത്തെ വിശേഷിപ്പിക്കുന്നത്.
1960 കളില്‍ ഇടുക്കി ആര്‍ച്ച് ഡാമിന്റെ നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി നിര്‍മിച്ച പാലം സെക്കന്‍ഡില്‍ 16 ദശലക്ഷം ലീറ്റര്‍ വെള്ളം കുത്തിയൊഴുകിയെത്തിയിട്ടും ഒരു പോറല്‍ പോലും ഏല്ക്കാതെ ചെറുത്തുനിന്നതു സാങ്കേതിക വിദഗ്ധരെപോലും അദ്ഭുതപ്പെടുത്തുന്നു.
ചെറുതോണി പാലത്തിലേക്ക് ആര്‍ത്തലച്ചുവരുന്ന ഇടുക്കി അണക്കെട്ടിലെ വെള്ളം. ആ വെള്ളം പ്രാണനെടുക്കും മുമ്പേ, പാലം തകര്‍ക്കും മുമ്പേ ഒരു പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേര്‍ന്ന് ഓടുന്ന രക്ഷാപ്രവര്ത്തകന്. കേരളം, മാത്രമല്ല ലോകം നെഞ്ചിടിപ്പോടെ കണ്ടതാണ് ആ ദൃശ്യങ്ങള്‍.
ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ വെളളം കുത്തിയൊലിച്ച് പോയത് ചെറുതോണി പാലത്തിലൂടെയാണ്. കൂടുതല്‍ കാലം വെളളം കടന്നുപോയതും ഈ പാലം വഴിയാണ്. ഡാമില്‍ നിന്നു തുറന്നുവിട്ട വെള്ളം പാലത്തെ തകര്ത്തോയെന്ന ചോദ്യം എല്ലായിടത്തും മുഴങ്ങിയപ്പോഴും ഡാം തുറന്നുവിട്ട് 37 ദിവസത്തിന് ശേഷം താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കു ശേഷം ഡാം ഭാരം കയറ്റി പോകുന്ന വാഹനങ്ങളും ബസുകളും ഉള്‍പ്പടെ ഗതാഗതത്തിന് തയാറായിരിക്കുന്നു വെന്നതാണ് ചെറുതോണി പാലത്തിന്റെ പുതിയ വിശേഷം.
ഇടുക്കിയില്‍ നിന്നും ചെറുതോണിയിലേക്കെത്തുന്ന റോഡിന്റെ പല ഭാഗങ്ങളും ചെറുതോണി ബസ് സ്റ്റാന്‍ഡും ജലമൊഴുകിയ പ്രദേശങ്ങളെയുമെല്ലാം പ്രളയജലം തകര്‍ത്തെറിഞ്ഞപ്പോള്‍ ചെറുതോണി പാലത്തിനു മാത്രം കാര്യമായ തകരാറുണ്ടായില്ല. പാലത്തിലേക്കുള്ള അപ്രോച്ച് റോഡും കല്‍ക്കെട്ടും ഇളകിപ്പോയെങ്കിലും പാലത്തിന്റെ തൂണുകള്‍ക്കോ കോണ്‍ക്രീറ്റിനോ ബലക്ഷയം സംഭവിച്ചിട്ടില്ലെന്നാണ് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
ഓഗസ്റ്റ് ഒന്‍പതിന് ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെയാണ് ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. പിന്നീട് കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെ പാലത്തെ മൂടി ദിവസങ്ങളോളം വെള്ളമൊഴുകി. തൊടുപുഴ-കട്ടപ്പന പാതയിലെ പ്രധാനപ്പെട്ട പാലമായ ചെറുതോണി പാലം തകര്‍ന്നാല്‍ എന്തുചെയ്യുമെന്നായിരുന്നു. ജില്ലാ പഞ്ചായത്തും വെള്ളം ഒഴുകിപ്പോയ ഭാഗത്തുണ്ടായിരുന്ന ഗ്രാമ പഞ്ചായത്തുകളും നിര്‍മിച്ച പാലങ്ങളെല്ലാം ഒഴുക്കില്‍ തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ പരിശോധനയില്‍ ചെറുതോണി പാലത്തിന് ബലക്ഷയമില്ലെന്നും കാര്യമായ അറ്റകുറ്റപ്പണികള്‍ ആവശ്യമില്ലെന്ന ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരുടെ കണ്ടെത്തലാണ് ഇപ്പോള്‍ വേഗത്തില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനു സഹായകമായത്.
ഇടുക്കി ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് 1960- കളിലാണ് കനേഡിയന്‍ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ ചെറുതോണി പാലം നിര്‍മിച്ചത്. ഇടുക്കി ഡാമില്‍ നിന്നുവിടുന്ന വെള്ളം ഒന്നര മീറ്റര്‍ മുകളിലൂടെ ഒഴുകി പോയാലും തകരാത്ത വിധത്തിലാണ് പാലത്തിന്റെ നിര്‍മാണമെന്നു റെക്സ് ഫെലിക്സ് പറയുന്നു. സമീപത്തുള്ള പാറകളിലേക്ക് റോക്ക് ആങ്കറിഗ് ചെയ്തു നിര്‍മിച്ചിരിക്കുന്ന പാലം അക്കാലത്തെ ഏറ്റവും കട്ടിയുള്ള കോണ്‍ക്രീറ്റായ എം 40 ഗ്രേഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ചരിഞ്ഞ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ എത്രവെള്ളം ഒഴുകിയാലും പാലത്തിനു ക്ഷതമേല്‍ക്കില്ല. അതാണ് പാലം തകരാത്തതിന് കാരണമെന്നും റെക്സ് ഫെലിക്സ് കൂട്ടിച്ചേര്‍ന്നു.