റിയാദ്: അറബ് രാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ കനാല്‍ നിര്‍മ്മിച്ച് ഖത്തറിനെ പൂര്‍ണ്ണ ദ്വീപാക്കി മാറ്റാനുള്ള പദ്ധതിക്ക് സൗദി രൂപം നല്‍കുന്നതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറുമായി കര അതിര്‍ത്തി പങ്കിടുന്ന ഏകരാജ്യമാണ് സൗദി അറേബ്യ.
സല്‍വ ദ്വീപ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും രാജ്യത്തിന്റെ ഭുമിശാസ്ത്രം തന്നെ മാറ്റിമറിക്കുന്ന ചരിത്രപരമായ പദ്ധതിയായിരിക്കുമിതെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേഷ്ടാവ് സൗദ് അല്‍ ഖഹ്താനി പറഞ്ഞു. 14 മാസത്തിലേറെയായി നീളുന്ന പ്രതിസന്ധിക്ക് പുതിയ മാനങ്ങള്‍ നല്‍കുന്നതാണ് കനാല്‍ നിര്‍മ്മാണം സംബന്ധിച്ച വാര്‍ത്ത. ഇത് പൂര്‍ത്തിയാകുന്നതോടെ സൗദിയും ഖത്തറും പൂര്‍ണ്ണമായും വേര്‍പെട്ട്, എല്ലാവശവും സമുദ്രത്താല്‍ ചുറ്റപ്പെട്ട ദ്വീപരാഷ്ട്രമായി ഖത്തര്‍ മാറും.
തീവ്രവാദത്തിന് സഹായം നല്‍കുന്നുവെന്നാരോപിച്ച് 2017 ജൂണിലാണ് സൗദി അറേബ്യ, യുഎഇ, ബഹറിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. എന്നാല്‍ അരോപണങ്ങള്‍ ഖത്തര്‍ നിഷേധിക്കുകയായിരുന്നു. സൗദിയെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന ഭൂപ്രദേശത്ത് 60 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ നിര്‍മ്മിക്കാന്‍ സൗദി തീരുമാനിക്കുന്നതായി നേരത്തെ തന്നെ ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 200 മീറ്റര്‍ വീതിയിലായിരിക്കും കനാലെന്നാണ് വിവരം. 2.8 ബില്യന്‍ റിയാല്‍ (750 മില്യന്‍ അമേരിക്കന്‍ ഡോളര്‍) ചിലവഴിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.
കനാല്‍ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന അഞ്ച് കമ്പനികളെ ലേലനടപടികള്‍ക്കായി ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സെപ്തംബര്‍ മാസത്തില്‍ തന്നെ എഹറ ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ യാതൊരു ഔദ്ദ്യോഗിക പ്രതികരണത്തിനും സൗദി അധികൃതര്‍ തയ്യാറായിട്ടില്ല. സൗദി-ഖത്തര്‍ പ്രതിസന്ധി തുടങ്ങിയപ്പോള്‍ തന്നെ കര അതിര്‍ത്തി അടച്ചിരുന്നു. ഖത്തറിന്റെ ഔദ്ദ്യോഗിക എയര്‍ലൈനിന് സൗദി സഖ്യരാജ്യങ്ങളുടെ വ്യോമ അതിര്‍ത്തി ഉപയോഗിക്കാനും അനുവാദമില്ല. അമേരിക്കയും കുവൈറ്റും നടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങളും വിജയം കണ്ടില്ല. അമേരിക്കയുടെ പശ്ചിമേശ്യയിലെ ഏറ്റവും വലിയ വ്യോമ താമളവും ഖത്തറിലാണ്.