ഷാര്‍ജ: നഗരത്തെ നടുക്കി ഷാര്‍ജയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. പോലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി 220,000 ദിര്‍ഹവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. മുപ്പത്തിരണ്ടുകാരനായ ഇന്ത്യന്‍ സെയില്‍സ്മാനാണ് ഈ ദുരനുഭവം. ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജര്‍ ബാങ്കില്‍ അടയ്ക്കാനേല്‍പ്പിച്ച പണവുമായി പോകുന്ന വഴിയാണ് കൊള്ളയടിയ്ക്കപ്പെട്ടത്. നാലുപേര്‍ ഇയാളുടെ കാറിനു മുന്നിലെത്തുകയും പിറകിലെ സീറ്റിലേക്കു മാറാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. ഇതു ചോദ്യം ചെയ്തപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തെറ്റുദ്ധരിപ്പിക്കുകയായിരുന്നു.
പിറകിലെ സീറ്റിലേക്കു മാറിയ ഉടന്‍ അക്രമികളിലൊരാള്‍ കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു. പോലീസ് ഐഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരാള്‍ മുഖത്ത് ശക്തമായി ഇടിക്കുകയും മൊബൈല്‍ ഫോണും പഴ്സും ഉള്‍പ്പെടെയുള്ളവ ബലം പ്രയോഗിച്ചു തട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഷാര്‍ജയിലേക്കു കൊണ്ടു പോയി നാലു പേരും ചേര്‍ന്ന് ഉപദ്രവിക്കുകയും ഇയാളുടെ കൈവശം ഉണ്ടായിരുന്ന പണം സൂക്ഷിച്ചിരുന്ന ബാഗ് തട്ടിയെടുക്കുകയും ചെയ്തു. അവിടെ നിന്നു രക്ഷപെട്ട് ഓടിയ യുവാവ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
അക്രമികളില്‍ ഒരാള്‍ സ്വദേശിയും രണ്ടുപേര്‍ ഇന്ത്യന്‍ വംശജരും നാലാമന് പാകിസ്താനും ആണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പാകിസ്താന് വംശജന് ഒഴികെ മറ്റു മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ആണെന്ന് ചമയുക, യുവാവിനെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോകുക, 220,000 ദിര്‍ഹം, പഴ്സ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ തട്ടിയെടുക്കുക തുടങ്ങി പല കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കേസ് കോടതിയിലെടുത്തപ്പോള് മൂവരും കുറ്റം നിഷേധിച്ചു.
അതേസമയം, സ്വദേശി യുവാവ് കോടതിയില്‍ കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോള്‍ തന്റെ നിരപരാധിത്വം പറഞ്ഞിരുന്നതാണ്. തട്ടിയെടുത്തെന്ന് ആരോപിക്കുന്ന 220,000 ദിര്‍ഹം തന്റെ കുടുംബം അയാളെ ഏല്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്നു തനിക്കെതിരായ കുറ്റാരോപണം അയാള്‍ പിന്‍വലിച്ചിട്ടുമുണ്ട്. ഉടനെ ജാമ്യം വേണം. തനിക്കു മോഷ്ടിക്കേണ്ട ആവശ്യമില്ല. പല കമ്പനികള്‍ സ്വന്തമായി നടത്തുന്ന എനിക്ക് മോഷ്ടിക്കേണ്ട ആവശ്യമില്ല. യുവാവ് പറഞ്ഞു. കേസ് കോടതി ഇനി സെപ്റ്റംബര്‍ 19നു പരിഗണിക്കും.