ദുബായ്: സൗജന്യമായി ഇന്ത്യൻ എംബസി അനുവദിച്ച ടിക്കറ്റിൽ ദുബായിയിൽ നിന്ന് ഇന്നു നാട്ടിലേക്കു തിരിക്കുന്ന ഇരട്ട സഹോദരന്മാരായ ജാക്സണും ബെൻസണും പിന്നിട്ടത് 50 ദിവസത്തെ അഗ്നിപരീക്ഷ. മാറിയുടുക്കാൻ വസ്ത്രം പോലും ഇല്ലാതെ 12 ദിവസം വിമാനത്താവളത്തിലും പിന്നീട് ഹോട്ടലിലും കഴിഞ്ഞതിനു ശേഷമാണ് ഇവർ നാട്ടിലേക്കു തിരിക്കുന്നത്.
പോർച്ചുഗലിലെ ലിസ്ബണിൽ നിന്നു മാർച്ച് 18ന് ഉച്ചയോടെയാണ് തിരുവനന്തപുരം പുതിയതുറ സ്വദേശികളായ ജാക്സണും ബെൻസണും യാത്ര തിരിച്ചത്. ഇരുവരുടെയും വിവാഹാവശ്യത്തിനായിരുന്നു യാത്ര. പിറ്റേന്നു പുലർച്ചെ ദുബായിൽ എത്തിയെങ്കിലും വിമാനത്താവളത്തിൽ കുടുങ്ങി. പിന്നീട് രണ്ടാഴ്ച അവിടെത്തന്നെ.
രണ്ടു സഹോദരന്മാർ അജ്മാനിൽ ഉണ്ടായിരുന്നെങ്കിലും അവരെ കാണാനോ പുറത്തുപോകാനോ അനുവാദമില്ലായിരുന്നു. നാട്ടുകാരനും ബന്ധുവുമായ പുഷ്പൻ സൈമൺ വിമാനത്താവളത്തിലെ ജോലിക്കാരുടെ പക്കൽ വസ്ത്രം കൊടുത്തയച്ചു. ആദ്യദിനങ്ങളിൽ വിമാനത്താവള അധികൃതർ ഭക്ഷണക്കൂപ്പൺ നൽകി. പിന്നീട് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നിന്നു ഭക്ഷണം വാങ്ങാൻ സഹായം നൽകി. ഹോട്ടലിലേക്കു മാറ്റിയെങ്കിലും ഏകാന്തവാസം തന്നെയായിരുന്നു.
പോർച്ചുഗലിൽ ജോലി ചെയ്യുന്ന ഇരുവർക്കും റസിഡന്റ് വീസയ്ക്ക് അപേക്ഷിച്ച് കിട്ടുമെന്ന ഘട്ടത്തിലാണു കോവിഡ് രാജ്യത്തെ പിടിച്ചുലച്ചത്. വിവാഹശേഷം വീണ്ടും പോർച്ചുഗലിലെത്തി സ്വന്തമായി കട തുടങ്ങണമെന്നാണ് ഇരുവരുടെയും ആഗ്രഹം. ഇവർക്കൊപ്പം, വിമാനത്താവളത്തിൽ കുടുങ്ങിയവരിൽ 3 മലയാളികൾ കൂടിയുണ്ട്.