തൃശൂർ:തൃശൂരിൽ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു. പാലപ്പിള്ളിയിലും കുണ്ടായിയിലും റബർ ടാപ്പിംഗിന് പോയ തൊഴിലാളികളെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഇന്ന് പുലർച്ചെയാണ് റബ്ബർ ടാപ്പിംഗ് തൊഴിലാളികളായ രണ്ട് പേരുടെ ജീവനെടുത്ത അതി ദാരുണ സംഭവം ഉണ്ടായത്. പുലർച്ചെ എലിക്കോട് ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന പാലപ്പിള്ളി സ്വദേശി സൈനുദീൻ കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു. ഭയന്ന് ബൈക്കിൽ നിന്നും മറിഞ്ഞ് വീണ സൈനുദീനെ കാട്ടാന നൂറുമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊന്നത്. രാവിലെ ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
കുണ്ടായി എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായ ചുങ്കാൽ സ്വദേശി പീതാംബരൻ ടാപ്പിംഗിന് സൈക്കിളിൽ പോകുമ്പോഴായിരുന്നു ആക്രമണം. കുണ്ടായി ഇരുമ്പ് പാലത്തിന് സമീപത്ത് വെച്ച് ആന വരുന്നത് കണ്ട് ഓടി മാറാൻ ശ്രമിച്ചെങ്കിലും പിൻതുടർന്ന ആനകൾ പീതാംബരനെ ആക്രമിക്കുകയായിരുന്നു. കയ്യ് കാലുകൾക്ക് കുത്തേറ്റ് ഗുരുതമായി പരിക്കേറ്റ പീതാംബരനെ നാട്ടുകാർ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. പ്രശ്നപരിഹാരത്തിന് പദ്ധതി തയ്യാറാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു.