കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഇനി പൂര്‍ണമായും സര്‍ക്കാര്‍ മേഖലയിലേക്ക് മാറും. കഴിഞ്ഞ ഏപ്രിലില്‍ ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കുമ്പോള്‍ ആര്‍സിസി മാതൃകയില്‍ പ്രത്യേക സൊസൈറ്റിയുടെ നിയന്ത്രണത്തിലാക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.
എന്നാല്‍ സംസ്ഥാനത്തെ ഇതര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെപ്പോലെ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നതാണ് കൂടുതല്‍ ഗുണകരമാവുകയെന്ന നിലപാടിലാണ് ഗവണ്മെന്റ്. ഇതിനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.
കേരളത്തിലെ സഹകരണ മേഖലയുടെ അഭിമാനമായിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് ഏപ്രില്‍ 27നാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദലി, പ്രശസ്ത ന്യൂറോ സര്ജന് ഡോ. വി ജി പ്രദീപ് കുമാര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന് എന്നിവരടങ്ങിയ താല്‍ക്കാലിക ഭരണസമിതിക്കാണ് ഭരണച്ചുമതല. കളമശേരി മെഡിക്കല്‍ കോളേജ് മാതൃകയില്‍ സ്പെഷ്യല്‍ ഓഫീസറെയോ താല്‍ക്കാലിക ഭരണസമിതിയെയോ ഭരണം ഏല്പിച്ച് ക്രമേണ പൂര്‍ണമായി ഏറ്റെടുക്കാനാണ് ആലോചന.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ഏറ്റെടുക്കലിന്റെ പ്രായോഗികവശങ്ങള്‍ ചര്‍ച്ചചെയ്തു. ആവശ്യമായ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് താല്‍ക്കാലിക ഭരണസമിതിയോട് ആവശ്യപ്പെട്ടിരിക്കയാണ്. ഈ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും ബില്ലിന് അന്തിമ രൂപം നല്‍കുക.
പന്ത്രണ്ട് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഇരുപതിലേറെ സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള അത്യാധുനിക ആശുപത്രി സമുച്ചയമാണ് പരിയാരത്തേത്. മെഡിക്കല്‍ കോളേജിന് പുറമെ ഡെന്റല്‍, ഫാര്‍മസി , നേഴ്സിങ് കോളേജുകള്‍, നേഴ്സിങ് സ്കൂള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കല്‍ സയന്‍സസ്, രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഹൃദ്രോഗ ചികിത്സാകേന്ദ്രമായ ഹൃദയാലയ, പബ്ലിക് സ്കൂള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. ഹൃദ്രോഗ പരിശോധനയിലും ചികിത്സയിലും മുമ്പന്തിയിലാണ് പരിയാരം ഹൃദയാലയ. മൂവായിരത്തില്പരം വിദ്യാര്‍ഥികള്‍. 300 ഡോക്ടര്‍മാര്‍. രണ്ടായിരത്തോളം ജീവനക്കാര്‍.
സര്‍ക്കാര്‍ ഭൂമിയും സഹകരണ മേഖലയുടെ പണവുമുപയോഗിച്ച് 1993ലാണ് എം വി രാഘവന്റെ നേതൃത്വത്തില്‍ സ്ഥാപനം പടുത്തുയര്‍ത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സ്ഥാപനം 2007ല്‍ എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നതോടെയാണ് ബാലാരിഷ്ടതകള്‍ അതിജീവിച്ചത്. 1998ല്‍ നായനാര്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും 2002ല്‍ എ കെ ആന്റണി സര്‍ക്കാര്‍ വീണ്ടും എം വി രാഘവന്റെ നേതൃത്വത്തിലുള്ള സഹകരണ സൊസൈറ്റിയെ തിരിച്ചേല്‍പ്പിച്ചു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭീമമായ കടബാധ്യത കാരണം ഏറ്റെടുക്കലിന് ധനവകുപ്പ് തീര്‍ത്തും എതിരായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തിയത