തൊടുപുഴ: ഇടുക്കി കമ്പകക്കാനത്ത് കൊല്ലപ്പെട്ട നാലംഗകുടുംബത്തിലെ അമ്മയും മകളും കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂര ബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ട്.തലയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷം മാനഭംഗപ്പെടുത്തിയെന്നാണ് പ്രതി ലിബീഷിന്റെ മൊഴി. ഇതേത്തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലപാതകം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ക്ക് പുറമേ ബലാത്സംഗത്തിനും കേസെടുത്തു.
ജൂലായ് 29-ന് അര്‍ധരാത്രിയിലാണ് കമ്പകക്കാനം കാനാട്ട് കൃഷ്ണന്, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്ജുന് എന്നിവര്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ ഓഗസ്റ്റ് ഒന്നിനാണ് വീടിനുപിന്നില്‍ ഒരുകുഴിയില്‍ മണ്ണിട്ടുമൂടിയ നിലയില്‍ കണ്ടെത്തിയത്.
അതേസമയം, ബന്ധുക്കള്‍ കൊലപാതകത്തില്‍ സംശയം പ്രകടിപ്പിക്കുന്നു. പിടിയിലായവര്‍ മറ്റാരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 120 കിലോയോളം തൂക്കവും കളരി അഭ്യാസമുറകളും വശമാക്കിയിട്ടുള്ള കൃഷ്ണനെ ഒന്നോ രണ്ടോ ആളുകള്‍ക്ക് കീഴ്പ്പെടുത്താന്‍ കഴിയില്ല.
നൂറുകിലോ തൂക്കമുള്ള ഭാര്യ സുശീലയ്ക്കും അസുഖങ്ങളൊന്നുമില്ല. കൃഷ്ണന്റെ ശരീരം പൊക്കിയെടുത്ത് ഒന്നരയാള്‍ ഉയരത്തിലുള്ള വീടിനകത്തെത്തിക്കാന്‍ പറ്റുമോയെന്നതു സംശയമാണ്. മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ശരീരം മരവിച്ചുതുടങ്ങും. ഇവ ഒരാള്‍ക്കുപോലും നീണ്ടുനിവര്‍ന്നു കിടക്കാനാവാത്ത കുഴിയില്‍ കൈയും കാലും മടക്കിയശേഷം രണ്ടാംദിവസം അടുക്കിവെച്ചു മണ്ണിട്ടെന്നാണു പറയുന്നത്. ഇതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
ബന്ധുക്കളുടെ സംശയം സ്വാഭാവികം മാത്രമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കഴമ്പില്ലെന്നും പോലീസ് പറയുന്നു. ഒരാള്‍ മരിച്ചു കഴിഞ്ഞ് ഏതാനും മണിക്കൂര്‍ മാത്രമേ അയാളുടെ ശരീരം മരവിച്ച നിലയില്‍ തുടരുകയുള്ളൂ. അതിന് ശേഷം അയയാന്‍ തുടങ്ങുമെന്നും പോലീസ് പറഞ്ഞു.