കോട്ടയം: നടി ആക്രമിച്ച കേസിലെ അതിജിവിതയെ വീണ്ടും അപമാനിച്ച് കേരളാ ജനപക്ഷം നേതാവ് പിസി ജോർജ്. നടിയെ ആക്രമിച്ച കേസ് വന്നതിനാൽ അതിജീവിതയ്ക്ക് കൂടുതൽ സിനിമ കിട്ടിയെന്നും അത് കൊണ്ട് അവർ രക്ഷപ്പെട്ടുവെന്നും പിസി ജോർജ് പറഞ്ഞു. കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് വിവാദ പരാമർശം നടത്തിയത്.
വ്യക്തി ജീവിതത്തിൽ അവർക്ക് നഷ്ടമുണ്ടായിരിക്കാം, എന്നാൽ ഈ പ്രശ്നം ഉണ്ടായതിനാൽ പൊതുമേഖലയിൽ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു. പരാമർശം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകരോടും പിസി ജോർജ് തന്റെ രോഷം പ്രകടിപ്പിച്ചു.
ഇതോടൊപ്പം, ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതിനോടും പിസി ജോർജ് പ്രതികരിച്ചു. കാന്തപുരത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണാണ് ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതെന്നായിരുന്നു പിസി ജോർജിന്റെ ആരോപണം.