കണ്ണൂർ: കോടികൾ വിലയുള്ള സിന്തറ്റിക്ക് മയക്കുമരുന്നുമായി പിടിയിലായ ദമ്പതികൾ പോലീസ് സ്റ്റേഷനിൽ വെച്ച് സൃഷ്ടിച്ചത് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മയക്കുമരുന്ന് കേസിൽ പിടിയിലായ അൻസാരിയും ഭാര്യ ഷബ്നയുമാണ് കണ്ണൂർ ഡിവൈഎസ്പി ഓഫീസിൽ നെഞ്ചത്തടിച്ചും നിലവിളിച്ചും നാടകീയ രംഗം സൃഷ്ടിച്ചത്.
മയക്കുമരുന്ന് കേസിലെ സൂത്രധാരനായ നിസാം തങ്ങളെ കേസിൽ കുടുക്കിയതാണെന്നും താൻ അന്നേ ഇതൊക്കെ വേണ്ടായെന്ന് ഭർത്താവ് അൻസാരിയോട് പറഞ്ഞതാണെന്നും ഷബ്ന കരഞ്ഞു കൊണ്ടു പോലീസിനോടും മാധ്യമപ്രവർത്തകരോടും പറഞ്ഞു.
എന്നാൽ വളരെ കൃത്യമായ ആസൂത്രണത്തോടുകൂടിയാണ് ഇവർ കഴിഞ്ഞ ആറുമാസക്കാലമായി മയക്കുമരുന്ന്കച്ചവടത്തിന് ഇറങ്ങിയതെന്ന് തങ്ങൾക്ക് വിവരം ലഭിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്നും കണ്ണൂർ സിറ്റി പോലിസ് അസി.കമ്മിഷണർ പിപി സദാനന്ദൻ പറഞ്ഞു.
കണ്ണൂർ സിറ്റി മരക്കാർക്കണ്ടി ചെറിയചിന്നപ്പന്റവിടെ വീട്ടിൽ അൻസാരി (33)യും ഭാര്യ ആതിരയെന്ന ഷബ്നയും(26)മാണ് പിടിയിലായത്. അൻസാരിയുടെ സുഹൃത്ത് ആദർശിന്റെ സഹോദരിയാണ് ആതിര. ഇവർ സൗഹൃദത്തിലാവുകയും പിന്നീട് പ്രണയിച്ച് ഒളിച്ചോടി വിവാഹിതരാവുകയുമായിരുന്നു. അങ്ങനെയാണ് ആതിര മതം മാറി ഷബ്നയെന്ന പേര് സ്വീകരിച്ചത്. നാട്ടിലും ഗൾഫിലുമായി ഒരേ സമയം മയക്കുമരുന്ന് റാക്കറ്റുണ്ടാക്കിയായിരുന്നു അൻസാരിയുടെ പ്രവർത്തനം. ദുബായ് പോലീസിന്റെ പിടിലാകുന്നതിന് മുമ്പ് തന്ത്രപരമായി കോവിഡിന്റെ മറവിൽ ഇയാൾ നാട്ടിലേക്ക് കടക്കുകയായിരുന്നു.
പിന്നീട്, കണ്ണൂർ നഗരത്തിൽവെച്ചു അൻസാരിയെ എക്സൈസ് തന്ത്രപരമായിപിടികൂടിയിരുന്നു. ഫോൺ വഴി അൻസാരിയോട് അഞ്ചുഗ്രാം മയക്കുമരുന്ന് ഓർഡർ ചെയ്യുകയും പതിനാറു ഗ്രാം മയക്കുമരുന്നുമായി സ്ഥലത്ത് എത്തിയ ഇയാളെ പിടികൂടുകയുമായിരുന്നു. ഈ കേസിൽ ഷബ്നയുടെ സഹോദരനും അറസ്റ്റിലായിരുന്നു.
തുടർന്ന് ജയിലിൽ നിന്നും വാട്സ്ആപ്പ് കോൾ വഴി ഭാര്യ ഷബ്നയെ കളത്തിലിറക്കി ഇയാൾ ഏഴുലക്ഷത്തിന്റെ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നുവെന്ന് നിസാമിന്റെ മൊബൈൽ ഫോണും അക്കൗണ്ടും പരിശോധിച്ചപ്പോൾ വ്യക്തമായെന്ന് സിറ്റി അസിസ്റ്റന്റ് പോലിസ് കമ്മീഷണർ വെളിപ്പെടുത്തി.