തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന 26ാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയിൽ നടി ഭാവനയുടെ സാന്നിധ്യം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഭാവനയുടെ സാന്നിധ്യത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാർ. ഒരു സഹനവും വെറുതെയായിട്ടില്ലെന്നും നൂറുകൊല്ലം കഴിഞ്ഞാൽ പെണ്ണാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു.ഐ.എഫ്.എഫ്.കെ വേദിയിൽ ഭാവന എത്തിയ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചായിരുന്നു നികേഷ് കുമാറിന്റെ പ്രതികരണം.
‘ഒരുകാര്യം എഴുതിയെടുത്തോ… നൂറുകൊല്ലം കഴിഞ്ഞാൽ പെണ്ണാധിപത്യമാണ്. ഈ ആൺകോയ്മ കാലം അന്ന് ആരും വിശ്വസിക്കാൻ തന്നെ പോകുന്നില്ല. ഒരു സഹനവും വെറുതെയായിട്ടില്ല,’ നികേഷ് കുമാർ എഴുതി.
കഴിഞ്ഞ ദിവസമായിരുന്നു കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന വേദിയിൽ അതിഥിയായി നടി ഭാവന എത്തിയത്. അപ്രതീക്ഷിത അതിഥിയായാണ് ഭാവന വേദിയിലെത്തിയത്.
ചലചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തായിരുന്നു ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. വൻ കരഘോഷത്തോടെയാണ് സദസ് ഭാവനയെ വരവേറ്റത്. ഇരയല്ല അതിജീവിതയാണ് താനെന്ന് ഉറക്കെ പ്രഖ്യാപിച്ചതിന് ശേഷം ഭാവന പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇത്.