തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് അടക്കം അഞ്ചുപേർ മരിച്ചു. വർക്കല ചെറുന്നിയൂർ ബ്ലോക്ക് ഓഫീസിന് സമീപമാണ് സംഭവം. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു വീടിന് തീപിടിച്ചത്
വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ (62), ഭാര്യ ഷേർളി (53), ഇളയമകൻ അഖിൽ (25), മരുമകൾ അഭിരാമി (24) അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്ത മകൻ നിഖിലിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു നില വീടിനാണ് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വർക്കല പുത്തൻചന്തയിലെ പച്ചക്കറി വ്യാപാരിയാണ് പ്രതാപൻ. മൂന്ന് ആൺമക്കളാണ് പ്രതാപനുള്ളത്. ഒരു മകൻ ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു. തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ് സംഭവസ്ഥലത്തെത്തി. അപകടം സംബന്ധിച്ച് എല്ലാ സാധ്യതകളും അന്വേഷിച്ചു വരികയാണെന്ന് റൂറൽ എസ്പി വ്യക്തമാക്കി