തിരുവനന്തപുരം: തെരുവിന്റെ അനാഥത്വത്തില്‍നിന്നും ഇരുപതോളം നായ്ക്കുട്ടികള്‍ മേല്വിലാസുമുള്ള പുതിയ വീടുകളിലേക്ക്. ഇതുവരെ തെരുവുനായ എന്ന പേരിലാണ് അറിയപ്പെട്ടതെങ്കിലും ഇനി ഇവര്‍ക്ക് ഒരുടമയും പുതിയ മേല്‍വിലാസവും കിട്ടും. തെരുവില്‍ നിന്നായി മൃഗസ്നേഹികള്‍ രക്ഷിച്ച നായ്ക്കുട്ടികളെ ദത്ത് നല്കിയിരിക്കുകയാണിപ്പോള്.
ശനിയാഴ്ചയാണ് നായ്ക്കുട്ടികള്‍ പുതിയ വീടുകളിലേക്ക് യാത്രയായത്. ദത്ത് നല്കല് കാമ്പയിനിലൂടെയാണ് ഈ നായ്ക്കുട്ടികള്ക്ക് വീടുകളായത്. രണ്ടു മാസം മുതല്‍ ആറു മാസം വരെ പ്രായമുള്ള നായ്ക്കുട്ടികളെയാണ് ദത്ത് നല്‍കുന്നതിനായി എത്തിച്ചിരുന്നത്.
ദത്തെടുക്കുന്നവയ്ക്കെല്ലാം പേവിഷബാധയ്ക്ക് എതിരായ കുത്തിവെയ്പും നല്‍കിയാണ് യാത്രയാക്കിയത്. ദത്ത് എടുക്കുന്ന വ്യക്തികളുടെ വിലാസം, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് ശേഷമാണ് ഇവയെ ദത്ത് നല്‍കിയത്.
ദത്ത് കൊണ്ടുപോയ നായ്ക്കുട്ടികളുടെ വിവരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഫോണിലൂടെയും ആവശ്യമെങ്കില്‍ നേരിട്ടും അന്വേഷിക്കും. പ്രതിരോധ കുത്തിവെയ്പുകള്‍ എടുക്കുന്നതിനുള്ള വിവരങ്ങളും സമയാസമയം ഉടമകള്‍ക്ക് നല്‍കും. ദത്തെടുത്ത നായ്ക്കുട്ടികളെ പരിപാലിക്കുന്നതില്‍ ഉടമ വീഴ്ച കാണിച്ചാല്‍ അവയെ മൃഗസംരക്ഷണ സംഘടനകള്‍ തിരികെ എടുക്കും.
പൂജപ്പുര മൈതാനത്ത് നടന്ന ക്യാമ്പില്‍ നിരവധിപേരാണ് നായ്ക്കുട്ടികളെ ദത്തെടുക്കാനെത്തിയത്. മൃഗസംരക്ഷണ സംഘടനകളായ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ്, സ്ട്രീറ്റ് ഡോഗ് വാച്ചേഴ്സ് അസോസിയേഷന് എന്നിവയുടെ സഹകരണത്തോടെ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ആദ്യമായി ക്യാമ്പ് സംഘടിപ്പിച്ചത്. മേയര്‍ ആര്യാ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. മൂന്നു മാസത്തിലൊരിക്കല്‍ ഇത്തരത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് മേയര്‍ പറഞ്ഞു.