ആലപ്പുഴ: രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്നും അതിനായി ആരുടേയും കാലു പിടിക്കാനും താൻ തയ്യാറാണെന്നും സുരേഷ് ഗോപി എംപി. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ വീട് സന്ദർശിച്ചതിന് പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഓരോ കൊലപാതകവും, അതിന് എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം തകർക്കുന്നത് ഒരു രാജ്യത്തിന്റെ വളർച്ചയെയാണ് ബാധിക്കുന്നത്. വളർന്നു വരുന്ന കുഞ്ഞുങ്ങൾ, അവരുടെ മനോനില, നഷ്ടപ്പെട്ടവരുടെ ആൾക്കാരുടെ കുഞ്ഞുങ്ങൾ മാത്രമല്ല സമൂഹത്തിലെ കുഞ്ഞുങ്ങളുടെ മനസ്സിൽ കളങ്കമായി അവരെ ഒരു മോശപ്പെട്ട സംസ്കാരത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ളതാണ് ഈ കൊലപാതകങ്ങളെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.
അതേസമയം കഴിഞ്ഞദിവസം എസ്ഡിപിഐ കെഎസ് ഷാൻ വധക്കേസിൽ അഞ്ചുപേർ കഴിഞ്ഞദിവസം പോലീസ് പിടിയിലായിരുന്നു. ആലപ്പുഴയിൽ നടന്ന ഇരട്ടക്കൊലക്കേസിൽ പോലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കൃത്യത്തിൽ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചനകൾ ലഭിച്ചതോടെയാണ് സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.