ശബരിമല: പത്തനംതിട്ട ജില്ലയിലെ കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസർവോയറിൽ ജലനിരപ്പ് ഉയർന്നതോടെ പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. റിസർവോയറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ കാരണം റീസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. നിലവിൽ റിസർവോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണെന്ന് ജില്ലാകളക്ടർ അറിയിച്ചു.
ഈ സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും ശബരിമല തീർഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും, ശബരിമല തീർഥാടകരും, ജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതും, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും, ആവശ്യമെങ്കിൽ അധികൃതർ ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണെന്ന് കളക്ടർ അഭ്യർത്ഥിച്ചു.
പത്തനംതിട്ട ജില്ലാകളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്:
അതീവ ജാഗ്രതാ നിർദേശം
കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കിആനത്തോട് റിസർവോയറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ ഫലമായും റീസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസർവോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്. റിസർവോയറിന്റെ പരമാവധി ശേഷി 981.46 മീറ്ററാണ്. എന്നാൽ, 2021 ഒക്ടോബർ 11 മുതൽ 20 വരെയുള്ള കാലയളവിൽ റിസർവോയറിൽ സംഭരിക്കുവാൻ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പർ റൂൾ ലെവൽ) 978.83 മീറ്റർ ആണ്.
കക്കിആനത്തോട് റിസർവോയറിന്റെ നീല, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്നത് യഥാക്രമം 976.83 മീറ്റർ, 977.83 മീറ്റർ, 978.33 മീറ്റർ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തിൽ ജലനിരപ്പ് ചേർന്നതിനാൽ 11/10/2021 നു നീല അലർട്ടും 12/10/2021 ന് ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇന്ന് (15.10.2021) വൈകിട്ട് 5.00 മണിക്ക് റിസർവോയറിന്റെ ജലനിരപ്പ് 978.33 മീറ്ററിൽ എത്തിയിട്ടുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഈ സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും ശബരിമല തീർഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം.
നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും, ശബരിമല തീർഥാടകരും, ജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതും, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും, ആവശ്യമെങ്കിൽ അധികൃതർ ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണ്.