കോഴിക്കോട്: സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞ് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ കേന്ദ്രസേനകള്‍ കേരളത്തില്‍ എത്തും. മിലിറ്ററി എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് കേരളത്തില്‍ എത്തുക. സംഘം മൂന്ന് വിമാനങ്ങളില്‍ നിന്നായി വൈകുന്നേരം തിരുവനന്തപുരത്ത് എത്തും.
മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാണ്. ഒട്ടേറെ വീടുകളും കടകളും തകര്‍ന്നു. 22 പേര് ഇന്ന് ഇതുവരെ മരിച്ചു. മഴ കനത്തതോടെ സംസ്ഥാനത്തെ പതിനാല് ജില്ലകളിലും അതീവജാഗ്രത (റെഡ് അലര്‍ട്ട്) നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ജീവന് പണയം വെച്ച് കേരളത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത് നൂറിലധികം സൈനികരാണ്. മൂന്നാറിലേയും ഇടുക്കിയിലേയും ആലുവയിലേയും രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത് മദ്രാസ് റെജിമെന്റിലെ 150 സൈനികരാണ്. ഇരിട്ടി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ ഉള്ളത് കണ്ണൂര്‍ ബറ്റാലിയനിലെ നാലു കോളം സൈനികരാണ്.
ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് മുതല്‍ പ്രധാനപാതകളിലെ ഗതാഗത തടസം നീക്കുന്നത് ഉള്‍പ്പെടെ ദുരന്ത നിവാരണ മേഖലയിലെ എല്ലാ രംഗത്തും സൈനികര്‍ സേവനം ചെയ്യുന്നുണ്ട്. പറവൂര്‍ താലൂക്കിലെ ചല്ക്ക ദ്വീപിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് കോസ്റ്റ് ഗാര്‍ഡാണ് നേതൃത്വം നല്‍കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് അപകട മേഖലയിലെ പ്രവര്‍ത്തനങ്ങളെന്നും സൈന്യം പത്രക്കുറിപ്പില്‍ വിശദമാക്കി.
പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ നിന്ന് ഒരു കോളം സൈനികര്‍ ഇടുക്കിയിലേക്കും രണ്ടു കോളം സൈനികര്‍ ആലുവയിലേക്കും ഒരു കോളം സൈനികര്‍ പത്തനംതിട്ടയിലേക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു സൈനികന് കൊല്ലപ്പെട്ടു. തമിഴ്നാട് സ്വദേശി മഥന്‍ കുമാറാണ് കൊല്ലപ്പെട്ടത്. ആറ് സൈനികര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേല്‍ക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും സൈന്യം വിശദമാക്കി. പാലക്കാടും കോഴിക്കോടും ഇടുക്കിയിലുമായി മൂന്ന് കോളം എന്‍ജീനിയറിംഗ് വിഭാഗത്തിലെ സൈനികര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.