കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ഇന്ന് രാവിലെ മരിച്ച 12 വയസ്സുകാരനിലാണു രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫലം ലഭിച്ചയുടൻ തന്നെ ആരോഗ്യ വകുപ്പ് യോഗം ചേർന്നു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
കുട്ടിയുമായി അടുത്ത് ഇടപെട്ട ആർക്കും രോഗലക്ഷണമില്ല. വൈറസ് ബാധ റിപ്പോർട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകൾ പൊലീസ് അടച്ചിട്ടുണ്ട്. രക്ഷിതാക്കളും ബന്ധുക്കളും അയൽവാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ശനിയാഴ്ച രാത്രിതന്നെ ഉന്നതതലയോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയാറാക്കിയിരുന്നു. കുട്ടിയുടെ സമ്പർക്കപ്പട്ടികയും തയാറാക്കിയിട്ടുണ്ട്. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രത വേണം. ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
പനി കുറയാത്തതിനെ തുടർന്ന് നാല് ദിവസങ്ങൾക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛർദിയും മസ്തിഷ്ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായി. ഇന്ന് പുലർച്ചെ4.45 ഓടെ മരണം സംഭവിക്കുകയായിരുന്നു.അടിയന്തര സാഹചര്യം നേരിടാൻ രാവിലെ 10നു കോഴിക്കോട് ഗെസ്റ്റ് ഹൗസിലും ഉച്ചയ്ക്ക് 12ന് കലക്ടറേറ്റിലും ആരോഗ്യ വകുപ്പ് യോഗം ചേരും