തിരുവനന്തപുരം:കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യൂ നടപ്പിലാക്കും. രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് കർഫ്യൂ നടപ്പാക്കുന്നത്. കർഫ്യൂ ശക്തമാക്കാൻ കർശനപരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ അനുവദിക്കില്ല. കർഫ്യൂ ലംഘിക്കുന്നവർക്കെതിരേ നടപടി ഉണ്ടാവുന്നതാണ്.
സംസ്ഥാനത്ത് അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് രാത്രിയാത്രാ നിയന്ത്രണം. കെ.എസ്.ആർ.ടി.സി. ബസുകൾ ഓടും. പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് ഇതെന്ന് അധികൃതർ അറിയിച്ചു. ബസുകളെ സംബന്ധിച്ച വിവരങ്ങൾ ഓൺലൈൻ ബുക്കിങ് സൈറ്റിൽ ലഭിക്കും. ജനസംഖ്യാനുപാതിക പ്രതിവാര രോഗനിരക്ക് ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ലോക്ഡൗണുണ്ടാകും. നേരത്തേ ഇത് എട്ടായിരുന്നു.
പകൽ സമയത്ത് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേർത്തുള്ള പൊലീസിന്റെ യോഗവും ഉടനെ നടക്കും. വാർഡുകളിലെ ലോക്ക്ഡൗൺ, പ്രതിവാര രോഗബാധിതജനസംഖ്യാ അനുപാതം ഏഴ് ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നതും ഈയാഴ്ച്ച നടപ്പാക്കും. മറ്റന്നാൾ നിയന്ത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരെ വിളിച്ചുചേർത്തുള്ള നിർണായക യോഗം ഈയാഴ്ച്ച തന്നെ നടത്താനാണ് സർക്കാർ തീരുമാനം