കോഴിക്കോട്: ‘ഹരിത’യോട് പാർട്ടി നീതി കാണിച്ചില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. ഹരിതയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങളിൽ വേദനയും പ്രതിഷേധവുമുണ്ട്. പാർട്ടിയിൽ പ്രതീക്ഷ കൈവിടുന്നില്ലെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു. നിരന്തരമായ പ്രയാസങ്ങൾ കാരണമാണ് വനിതാ കമ്മീഷനെ സമീപിച്ചത്.
വിഷയം പാർട്ടിയിൽ പറഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അതിൽ നടപടിയെടുത്തിരുന്നില്ല. വ്യക്തിഹത്യ ചെയ്ത് ഞങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുത്, ഈ പാർട്ടി സംവിധാനത്തിൽ വിശ്വാസമുണ്ട്. അതിനാൽ നേതൃത്വം പറഞ്ഞ രണ്ടാഴ്ച കാത്തിരിക്കും ഫാത്തിമ തെഹ്ലിയ കൂട്ടിച്ചേർത്തു. ഹരിത നേതൃത്വം എംഎസ്എഫ് നേതാക്കൾക്ക് എതിരെ ഉയർത്തിയ ആക്ഷേപങ്ങൾ പാർട്ടി നേതൃത്വത്തത്തെ നേരത്തെ അറിയിച്ചില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളെയും ഫാത്തിമ തള്ളി.
ഏത് സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിക്കാനിട വന്നത് എന്ന കാര്യം വിശദീകിരിച്ചാണ് ഫാത്തിമ ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വാദങ്ങളെ നിരാകരിച്ചത്. ഹരിത എന്ന വിദ്യാർത്ഥിനി പ്രസ്താനത്തിന്റെ പ്രവർത്തനം ചോദ്യം ചെയ്യുകയാണ് ചിലർ ചെയ്യുന്നത്. ഹരിതയുടെ പ്രവർത്തനം പാർട്ടിയ്ക്ക് തല വേദയാണ് എന്ന പരാമർശങ്ങൾ വേദന ഉണ്ടാക്കുന്നതും, പ്രതിഷേധാർഹവുമാണ്.ഹരിത സംസ്ഥാന കമ്മറ്റി മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു ഫാത്തിമ തെഹ് ലിയയുടെ വാർത്താ സമ്മേളനം.