തിരുവനന്തപുരം: കുതിരാൻ തുരങ്കം തുറക്കാൻ ഉടൻ അനുമതി നൽകുമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. സുരക്ഷാ പരിശോധന പൂർത്തിയായി. തുരങ്ക പാത എന്ന് മുതൽ ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന കാര്യം പൊതു മരാമത്ത് വകുപ്പ് തീരുമാനമെടുക്കും.
ഇരട്ടക്കുഴൽ തുരങ്കത്തിന്റെ ഇടതു തുരങ്കം ഗതാഗതത്തിന് സജ്ജമായി. തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കമാണ് തുറന്നു കൊടുക്കുക.തുരങ്കത്തിൽ മണ്ണിടിച്ചിൽ സാധ്യത ഇല്ലെന്ന് പരിശോധനനയിൽ കണ്ടെത്തി. ദേശീയ പാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ, റീജിയണൽ ഡയറക്ടർക്ക് പരിശോധന ഫലം സംബന്ധിച്ച കത്ത് കൈമാറി.
തുരങ്ക കവാടത്തിൽ മണ്ണിടിഞ്ഞു വീഴാതിരിക്കാൻ കോൺക്രീറ്റിങ് ഉൾപ്പടെയുള്ള പ്രവർത്തികൾ പൂർത്തിയായി. കൂടാതെ വൈദ്യുതീകരണം, ചൂട്, കാർബൻ ഡൈ ഓക്സസൈഡ് എന്നിവയുടെ അളവ് അറിയാനുള്ള സെൻസർ സംവിധാനം, തുരംഗത്തിനു പുറത്തെ കണ്ട്രോൾ റൂം പൊടി പടലം മാറ്റാനുള്ള സംവിധാനം, ഫയർ ആന്റ് സേഫ്റ്റി തുടങ്ങിയ കാര്യങ്ങളും പ്രവർത്തന സജ്ജമായിട്ടുണ്ട്.
കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കാനായേക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തൃശൂർ കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.