കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനില്ല. കുറവിലങ്ങാട്ടെ മഠത്തില്‍ പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തീയതികളില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി ബിഷപ്പിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.
ഇന്നലെ രാത്രി എട്ട് മണിക്കാരംഭിച്ച ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാവിലെ നാല് നാല്‍പ്പത്തിയഞ്ചിനാണ്. അതിനും അഞ്ച് മണിക്കൂര്‍ മുമ്പെത്തിയ അന്വേഷണസംഘം ബിഷപ്പ് ഹൗസില്‍നിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ഈ സമയമൊന്നും ബിഷപ്പ് രൂപതാസ്ഥാനത്തില്ലായിരുന്നു.
അഞ്ച് മണിക്കൂര്‍ ബിഷപ്പിനെ കാത്തിരുന്ന അന്വേഷണസംഘം ബിഷപ്പ് എത്തും വരെ മറ്റ് വൈദികരില്‍ നിന്നും മൊഴിയെടുക്കാനുണ്ടായിരുന്നുവെന്ന വിശദീകരണമാണ് നല്‍കിയത്. ബിഷപ്പിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും കൂടുതല്‍ ചോദ്യചെയ്യലിനായി ആവശ്യമെങ്കില്‍ വീണ്ടും ബിഷപ്പ് ഹൗസിലെത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെ സുഭാഷ് പറഞ്ഞു.
ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത അന്വേഷണ സംഘം കുറിവിലങ്ങാട് മഠത്തിലെത്തിയ തീയ്യതികളിലെ വൈരുധ്യം കണ്ടെത്താനായി ഉടന്‍ കേരളത്തിലേക്ക് മടങ്ങാനും സാധ്യതയുണ്ട്. അതേസമയം അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഏത് പരിശോധനകള്‍ക്കും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തയാറാണെന്നും ബിഷപ്പിന്റെ അഭിഭാഷകന് വ്യക്തമാക്കി.
പഞ്ചാബ് പോലീസിന്റെ സായുധ സംഘത്തെ വിന്യസിച്ചശേഷമാണ് അന്വേഷണസംഘം ചോദ്യം െചയ്യലിനെത്തിയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ചിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.