തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമെന്ന് ഐഎംഎ. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളതെന്നും കൊവിഡ് പ്രതിരോധത്തിൽ വിള്ളലുണ്ടെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു. ആഴ്ചയിൽ എല്ലാ ദിവസവും വ്യാപാരസ്ഥാപനങ്ങൾ തുറക്കണമെന്നാണ് ഐഎംഎ പറയുന്നത്. ബാങ്കുകളും ഓഫീസുകളും തുറക്കണമെന്നും ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.
ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോൾ അവിടങ്ങളിൽ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ആൾക്കൂട്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സമയ ക്രമീകരണവും അശാസ്ത്രീയമാണ്, വ്യാപാരസ്ഥാപനങ്ങൾ കൂടുതൽ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടതെന്നാണ് നിർദ്ദേശം. കുറച്ചു സമയം മാത്രം തുറന്നിരിക്കുമ്പോൾ കൂടുതൽ ആൾക്കാർ കൂട്ടം കൂടുന്ന അവസ്ഥ സംജാതമാകും. ഇതെല്ലാം രോഗവ്യാപനം കൂട്ടുന്ന പ്രക്രിയകൾ ആയി മാറുകയാണെന്ന് ഐഎംഎ പറയുന്നു.
നിലവിലെ ലോക്ക് ഡൗൺ നയം ശാസ്ത്രീയമായി പുനരാവിഷ്കരിക്കണമെന്നും ശക്തമായ ബോധവൽക്കരണത്തിലൂടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സർക്കാരും പൊതുസമൂഹവും ഏറ്റെടുത്തേ മതിയാകൂ. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളും ആണ് ഇനി വേണ്ടത്. കൊവിഡ് മഹാമാരി അടുത്ത ഒന്നോ രണ്ടോ വർഷം കൂടെ തുടർന്നു പോകും, അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ തന്നെ വേണം. ഐഎംഎ പറയുന്നു.