തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. കടകളുടെ പ്രവർത്തന സമയം നീട്ടി. ബാങ്കുകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാം. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ ഇടപാടുകൾക്ക് അനുമതിയുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ തുടരും.
മുഖ്യമന്ത്രി പിററായി വിജയന്റെ അധ്യക്ഷതയിൽ ഇന്നു നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ബി,സി കാറ്റഗറിയിൽപെടുന്ന കടകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ എട്ടു മണിവരെ പ്രവർത്തിക്കാം. ടി.പി.ആർ നിരക്ക് പത്തിനും 15നും ഇടയിലുള്ള പ്രദേശങ്ങളാണ് സി കാറ്റഗറി. എ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കടകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാം. ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കടകൾക്ക് വെള്ളിയാഴ്ചകളിൽ മാത്രം വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം. വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
ടിപിആർ നിരക്ക് ആറു ശതമാനത്തിൽ താഴെയുള്ള എ കാറ്റഗറിയിൽ തിങ്കൾ മുതൽ വെള്ളിവരെ എല്ലാ കടകൾക്കും തുറക്കാം. വിവിധ മേഖലകളിൽ നിന്ന് കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡൽഹിയിലേക്ക് പോയ മുഖ്യമന്ത്രി ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുത്തത്.