തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇന്നും തുടരും. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒൻപത് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.
യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ ഇവയാണ്
ജൂലൈ 13: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്.
ജൂലൈ 14: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്.
ജൂലൈ 15: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ്.
ജൂലൈ 16: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്.
കനത്ത മഴയെ തുടർന്ന് മുൻകരുതലെടുക്കാൻ കലക്ടർമാർക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ട്, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണം. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപാർപ്പിക്കണം. മലയോര മേഖലകളിൽ രാത്രിയാത്ര നിരോധനവും ഏർപ്പെടുത്തി.
ഇന്ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ,അതിനോട് ചേർന്നുള്ള ആന്ധ്രാ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
16-ാം തിയതി വരെ തെക്ക് പടിഞ്ഞാറൻ -മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ഗുജറാത്ത് തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇത് കേരളത്തെ ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.