കൊച്ചി: സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്താനൊരുങ്ങി ആരോഗ്യവകുപ്പ്. ഗർഭിണികൾ കൂടുതൽ കരുതലെടുക്കണമെന്നാണ് ആരോഗ്യവകുപ്പിൻറെ നിർദേശം. നിലവിലെ സ്ഥിതി വിലയിരുത്താൻ ഇന്ന് ഡി.എം.ഒമാരുടെ യോഗം ആരോഗ്യമന്ത്രി വിളിച്ചിട്ടുണ്ട്.
ആദ്യമായാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനം അയച്ച 19 സാമ്പിളുകളിൽ 13ഉം പോസീറ്റീവാണെന്നാണ് സൂചന. തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സ തേടിയവരിൽ ഡെങ്കിപ്പനിയുടെയും ചിക്കൻഗുനിയുടെയും ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പരിശോധനയിൽ ഇവ രണ്ടുമല്ലെന്ന് തെളിഞ്ഞതോടെയാണ് സാമ്പിളുകൾ പൂനെയിലേക്ക് അയച്ചത്. ഗർഭിണികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിൻറെ നിർദേശം.
ഗർഭിണികളിൽ സിക്ക ബാധിച്ചാൽ കുഞ്ഞുങ്ങൾക്ക് വൈകല്യമുണ്ടാകാൻ സാധ്യതയുണ്ട്. പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസിന് കാരണം. രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാം. സിക്ക വ്യാപിക്കുന്നത് തടയാൻ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിൻറെ ശ്രമം. കൊതുക് നിർമാർജന നടപടികൾ ശക്തിപ്പെടുത്തും., വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. നിലവിൽ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്നില്ല.