കൊച്ചി:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇന്ന് വീണ്ടും കടൽ കയറുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പുലർച്ചെ രണ്ടുമണി മുതൽ കടൽകയറ്റം രൂക്ഷമായിരുന്നു.
പലവീടുകളുടെയും മതിലുകൾ അടക്കം തകർത്തുകൊണ്ടാണ് കടൽവെളളം ഇരച്ചു കയറുകയാണ്.ഭൂരിഭാഗം വീടുകളും വെള്ളവും ചെളിയും നിറഞ്ഞ സ്ഥിതിയിലാണ്.വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകളിൽ താമസിക്കാനുള്ള സാഹചര്യമില്ല.
ചെല്ലാനത്ത് മാത്രം നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ഇന്നലെ 30 അംഗ ദേശീയ ദുരന്ത നിവാരണ സേന എത്തിയിരുന്നു. ഫയർ ഫോഴ്സും പൊലീസും പ്രദേശത്ത് സജ്ജമാണ്.ന്യൂനമർദ്ദത്തെ തുടർന്ന് തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതിനെ തുടർന്ന് പ്രദേശവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ സ്വന്തം നിലയിൽ മണൽച്ചാക്കുകൾ നിറച്ചു മറ്റും കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഇതുകൊണ്ടൊന്നും യാതൊരു പ്രയോജവുമുണ്ടായില്ല.
കൊവിഡ് രോഗബാധ രൂക്ഷമായ ചെല്ലാനത്ത് 55 ശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതുകൊണ്ട് തന്നെ ഈ പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസം ജില്ലാ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. ആളുകൾ ബന്ധു വീടുകളിലേക്കും സുഹൃത്തുകളുടെ വീടുകളിലേക്കും മാറുകയാണ് ചെയ്യുന്നത്.