കനത്ത മഴയെ തുടർന്ന് ഇടുക്കി – മലങ്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ തുറന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കിവിടുന്നു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ഇത്തരത്തിലൊരു നടപടി. അതേസമയം ഇടുക്കി- വട്ടവടയിൽ കാറ്റിലും മഴയിലും വ്യാപക നാശമാണ് സംഭവിച്ചത്.
ശക്തമായ കാറ്റിൽ വീടുകളും കെട്ടിങ്ങളും തകർന്നു. വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണു. നിരവധി മരങ്ങൾ കടപുഴകി വീണു. അതേസമയംസംസ്ഥാനത്ത് മഴ കനക്കുകയാണ്. അതിശക്തമായ മഴയെ തുടർന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് കനത്ത മഴയിലും കടൽക്ഷോഭത്തിലും വ്യാപകനാശമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കടലാക്രമണം വലിയ നാശം വിതച്ചു.
ആയിരത്തോളം വീട്ടിൽ വെള്ളം കയറി. നിരവധി വീടും റോഡുകളും തകർന്നു. കൊല്ലം ആലപ്പാട് പഞ്ചായത്തിൽ മൂന്നു വീട് തകർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. തിരുവനന്തപുരത്ത് പൊഴിയൂർ, അഞ്ചുതെങ്ങ്, പൂന്തുറ, വലിയതുറ എന്നിവിടങ്ങളിലായി ഇരുനൂറോളം വീട്ടിൽ വെള്ളം കയറി.
എറണാകുളത്ത് ചെല്ലാനത്തും വൈപ്പിനിലും കടലാക്രമണം അതിരൂക്ഷമായി.ഉൾക്കടൽ പ്രക്ഷുബ്ധമായതിനാൽ മൂന്ന് ശ്രീലങ്കൻ ബാർജടക്കം ആറ് കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. സംസ്ഥാന വ്യാപകമായി ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അതസേമയം തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി. ശനിയാഴ്ചയോടെ ‘ടൗട്ടെ’ ചുഴലിക്കാറ്റാകുമെന്നാണ് പ്രവചനം.അതിതീവ്ര ന്യൂനമർദം നിലവിൽ കണ്ണൂർ തീരത്തുനിന്ന് 310 കിലോമീറ്റർ അകലെയാണ്. ചുഴലിക്കാറ്റാകുമ്പോൾ 100 കിലോ മീറ്റർവരെ വേഗമുണ്ടാകും. തുടർന്ന് വടക്ക്, വടക്ക്- -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും ചൊവ്വാഴ്ച പുലർച്ചയോടെ ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നുമാണ് പ്രതീക്ഷ.