ആലുവ: പ്രളയക്കെടുതികള്‍ക്ക് നടുവിലും പിതൃതര്‍പ്പണ പുണ്യം തേടി ആയിരങ്ങള്‍. ആലുവ പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുവെങ്കിലും കര്‍ക്കടക അമാവാസിദിനമായ ഇന്ന് ഇവിടെ പിതൃകര്‍മ്മങ്ങള്‍ ഒന്നും മുടങ്ങിയില്ല. ബലിതര്‍പ്പണത്തിനായി പ്രധാനകേന്ദ്രങ്ങളിലെല്ലാം വന്‍തിരക്കാണ്.
പ്രളയം ദുരിതം വിതച്ച മേഖല ആയതിനാല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി കനത്ത സുരക്ഷയാണ് ശിവരാത്രി മണപ്പുറം അടക്കം പലമേഖലകളിലും ഒരുക്കിയത്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തര്‍പ്പണത്തിന്റെ ഭാഗമായുള്ള മുങ്ങിനിവരാന്‍ ഇവിടെ വിലക്കുണ്ടായിരുന്നു. പുഴയില്‍ ഇറങ്ങാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ദേശീയ ദുരന്തനിവാരണസേനയും തീരസംരക്ഷണസേനയും സുരക്ഷ ഉറപ്പാക്കാന്‍ രംഗത്തുണ്ടായിരുന്നു.
ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കുന്നതിനായി തോട്ടക്കാട്ടുകര മണപ്പുറം റോഡിന്റെ ഇരുവശങ്ങളിലുമായാണ് ദേവസ്വം ബോര്‍ഡ് ബലിത്തറകള്‍ സ്ഥാപിച്ചത്. ഇത്തരത്തില്‍ അമ്പതോളം ബലിത്തറകളാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നരയ്ക്ക് തന്നെ ഇവിടെ ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. ഐതീഹ്യപ്പെരുമയുള്ള ആലുവാ മണപ്പുറത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ബലിതര്പ്പണത്തിനായെത്തുന്നത്. എന്നാല്‍ വെള്ളപ്പൊക്കവും ജാഗ്രതാ മുന്നറിയിപ്പുകളും കണക്കിലെടുത്ത് ഇത്തവണ ഇവിടെ ബലിയിടാന്‍ എത്തിയവരുടെ എണ്ണത്തില്‍ കുറവുണ്ടായതായാണ് സൂചന.
പതിനായിരങ്ങള്‍ ബലിയിടാനെത്തുന്ന തിരുനെല്ലിയില്‍ ഇത്തവണ തിരക്ക് വളരെ കുറവായിരുന്നു. കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്ത്രിലെ ബലിതര്‍പ്പണം നടക്കുന്നത്.
ദേവസ്വം, പോലീസ്, റവന്യൂ, ഫയര്‍ഫോഴ്സ്, ആരോഗ്യം, ഫുഡ് ആന്‍ഡ് സേഫ്റ്റി വകുപ്പുകള്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗവും സജ്ജമാണ്. ഇന്ന് പുലര്‍ച്ചെ 2.30ന് ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. ബലിതര്‍പ്പണം നടത്തുന്ന പാപനാശിനിയില്‍ വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിച്ചിട്ടുണ്ട്.