ഉപ്പള: ‘സിദ്ദീനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കണം… കഴിയോ.. അതിന് കഴിയോ.. അല്ലാതെ ഞാന്‍ ഭക്ഷണം കഴിക്കില്ല…’ പൊന്നാങ്ങളയുടെ വേര്‍പാടില്‍ കണ്ണീര് തോരാതെ കുഞ്ഞുപെങ്ങളുടെ ചോദ്യത്തിന് മുന്നില്‍ ആശ്വാസവാക്കുമായെത്തുന്നവര്ക്ക് ഉത്തരം മുട്ടുന്നു. കൂടപ്പിറപ്പിനെ ഇല്ലാതാക്കിയത് താങ്ങാനുള്ള കരുത്ത് അവള്‍ക്കില്ല. ജീവന്റെ ഭാഗമായിരുന്നു ജ്യേഷ്ഠന് സിദ്ദിഖ്.
അബൂബക്കര്‍ സിദ്ദിഖിന്റെ അനുജത്തിയാണ് ആയിഷത് ഷാഹിന. പതിനെട്ടുകാരിയായ ഷാഹിന നാലുദിവസമായി ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ല. ഇടയ്ക്ക് മനസ് മരവിച്ച് മുറിയിലെ കട്ടിലില്‍ ഉമ്മക്കരികില്‍ ഇരിക്കും. സിദ്ദിഖിന്റെ കാര്യങ്ങള്‍ പറഞ്ഞ് മുറിയില്‍ നടക്കും. സിദ്ദിഖിന്റെ സുഹൃത്തുക്കളെ കാണുമ്പോള്‍ പുറത്തേക്ക് ഓടും.
സിദ്ദിഖ് ഉമ്മയോടും ഷാഹിനയോടും അനുജന് ഷിയാദിനോടും കൂട്ടുകാരെപോലെയാണ് പെരുമാറിയിരുന്നത്. തമാശയിലൂടെയാണ് കാര്യങ്ങള്‍ പറയുക. പ്ലസ്ടുവിന് പഠിക്കുമ്പോഴും ഉമ്മക്കൊപ്പം കിടന്നുറങ്ങുന്ന സിദ്ദിയെ ഷാഹിനയും സഹോദരങ്ങളും കളിയാക്കുമായിരുന്നു. ഖത്തറില്‍നിന്ന് വന്നപ്പോള്‍ ഉമ്മ സിദ്ദിക്കായി മുകളിലത്തെ മുറിയില്‍ പുതിയ കിടക്ക വാങ്ങി ഒരുക്കിയിട്ടുണ്ടായിരുന്നു. അവന്റെ വസ്ത്രം അലക്കാനും ഇസ്തിരിയിടാനുമായി ഷാഹിനയും ഉമ്മയും തമ്മില്‍ വഴക്കായിരുന്നു.
പ്ലസ്ടുവിന് ചേരുന്നതിനുമുമ്പ് സിദ്ദിഖ് കുറ്റ്യാടിയില്‍ പഠിക്കാന്‍ ചേര്‍ന്നിരുന്നു. സിദ്ദിയെ കാണാതെയിരിക്കാനാകില്ലെന്ന് പറഞ്ഞ് ഷാഹിനയും ഉമ്മയും വേവലാതിപ്പെട്ടപ്പോള്‍ പഠനം നിര്‍ത്തി നാട്ടിലെത്തി. ബന്ധുക്കളുടെ പെണ്മക്കളുടെ വിവാഹ കാര്യങ്ങളില്‍ സഹായത്തിനായി മുന്നിലുണ്ടായിരുന്നു സിദ്ദിഖ്. സഹോദരന്റെ കടമയാണ് ഇതെന്നായിരുന്നു സിദ്ദിഖിന്റെ പക്ഷം.