അരീക്കോട്: മലവെള്ളപ്പാച്ചിലില്‍ ചാലിയാറില്‍ മൂര്‍ക്കനാട് കടവിലെ തോണി ദുരന്തത്തിന്റെ സ്മാരകമായ നടപ്പാലവും മഴ കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ഇരുമ്പ് പാലത്തിന്റെ മധ്യഭാഗം ചാലിയാറിന്റെ കുത്തൊഴുക്ക് താങ്ങാനാകാതെ പൊട്ടിവീണത്.
ദിനംപ്രതി വിദ്യാര്‍ഥികളടക്കം രണ്ടായിരത്തോളം യാത്രക്കാരാണ് അരീക്കോട്, മൂര്‍ക്കനാട് ഭാഗങ്ങളിലേക്കുള്ള യാത്രക്കായി പാലത്തെ ആശ്രയിക്കുന്നത്. പുഴയില്‍ പതിവില്‍ കവിഞ്ഞ വെള്ളപ്പൊക്കമുണ്ടായതോടെ ബുധനാഴ്ച രാത്രിപോലും പാലത്തില്‍ കാണികളുടെ തിരക്കായിരുന്നു. പാലം തകര്‍ന്നത് നാട് നല്ല ഉറക്കമായ സമയത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പുലര്‍ച്ചെ 3.30നാണ് സംഭവം. ഉഗ്ര ശബ്ദത്തോടെയാണ് പാലത്തിന്റെ പില്ലറുകള്‍ തകര്‍ന്നത്. 4.30 ഓടെ പാലത്തിന്റെ നാല് പില്ലറുകളും പൂര്‍ണമായും തകരുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം തകര്‍ന്നത് കണ്ട ഉടന്‍തന്നെ നാട്ടുകാര്‍ പാലത്തിലേക്കുള്ള വഴിയടച്ചുകെട്ടി പോലീസില്‍ അറിയിച്ചു.
2009 നവംബര്‍ നാലിനായിരുന്നു വിദ്യാര്‍ഥികള്‍ മരിച്ച അപകടം. മൂര്‍ക്കനാട് സ്കൂള്‍ കടവില്‍ തോണി മറിഞ്ഞായിരുന്നു ഇത്. 20-25 പേര്‍ക്ക് മാത്രം കയറാവുന്ന തോണിയില്‍ നൂറിനടുത്ത് കുട്ടികള്‍ കയറിയത് കാരണം നിയന്ത്രണംവിട്ട് മറിഞ്ഞാണ് അന്ന് എട്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത്.
ഇതിന്റെ ഓര്‍മയില്‍ 2011-ല്‍ 1.38 കോടി ചെലവില്‍ പണിത ഇരുമ്പുനടപ്പാലമാണ് തകര്‍ന്നത്.
ഇതോടെ കരയ്ക്ക് കയറ്റിയ കടത്തുതോണി വീണ്ടും പുഴയിലിറക്കേണ്ട അവസ്ഥയിലാണ് മൂര്‍ക്കനാട്ടും പരിസര പ്രദേശങ്ങളിലുമുള്ളവര്‍. അന്ന് അപകടത്തില്‍പ്പെട്ട കടത്തുതോണി പോലീസ് കരയ്ക്കുകയറ്റി സ്റ്റേഷന് മുന്നിലേക്ക് മാറ്റിയിരുന്നു. മരിച്ച എട്ട് കുട്ടികള്‍ക്കുള്ള പുതിയ സ്മാരകമെന്നനിലയില്‍ പുതിയ ഒരു കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചാലിയാറിലൂടെ ഉരുള്‍പൊട്ടിയും മറ്റും ഒഴുകിവരുന്ന മരങ്ങളേയും വെള്ളത്തിന്റെതന്നെ കുത്തൊഴുക്കിനേയും തടയാനുള്ള ശക്തി പാലത്തിന്റെ തൂണുകള്ക്കുണ്ടാവില്ലെന്ന് പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.